കഥാപാത്രമാകാൻ സഹായിച്ചത് വായന: ഇന്ദ്രൻസ്

ഇന്ദ്രൻസിന്റെ ആത്മകഥ 'ഇന്ദ്രധനുസ്സ് ' എം മുകുന്ദൻ സുഭാഷ്ചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. വർഷ വാസുദേവ് , ഇന്ദ്രൻസ് എന്നിവർ സമീപം
കോഴിക്കോട് ഓരോ കഥാപാത്രവും മികച്ചതാക്കാൻ സഹായിച്ചത് വായനയും മലയാള സാഹിത്യത്തിലെ എഴുത്തുകാരുമാണെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. ‘ഇന്ദ്രധനുസ്സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തയ്യൽക്കാരന്റെ കത്രികയുടെ തിളക്കത്തിൽനിന്ന് സിനിമയുടെ തിളക്കത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. കഷ്ടപ്പാടിനൊപ്പം അവഗണനയും പരിഹാസവുമെല്ലാം നേരിടേണ്ടി വന്നു. എന്നാൽ, ആ വഴിയിൽ ചില മനുഷ്യരുടെ സ്നേഹവും കൂടെയുണ്ടായിരുന്നു. ശരീരത്തിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റാനാണ് ശ്രമിച്ചതെന്നും ഇന്ദ്രൻസ് പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ എം മുകുന്ദൻ ഇന്ദ്രധനുസ്സ് പ്രകാശിപ്പിച്ചു. പുസ്തകത്തിൽ ആകര്‍ഷിച്ചത് ഇന്ദ്രൻസിന്റെ എളിമയാണെന്നും അവനവൻ തെളിഞ്ഞുനിൽക്കുന്ന സാധാരണ ആത്മകഥകളിൽനിന്ന് വ്യത്യസ്തമാണ് ഇന്ദ്രധനുസ്സെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. വര്‍ഷ വാസുദേവ് ചടങ്ങിൽ സംസാരിച്ചു.










0 comments