നഗരം തീ വിഴുങ്ങി; നടുക്കുന്ന ഓർമയ്‌ക്ക് ഒരാണ്ട്

ഫയൽ ചിത്രം
കോഴിക്കോട് കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്‌ത്തിയ തീപിടിത്തത്തിന് തിങ്കളാഴ്‌ച ഒരാണ്ട്. 2025 മെയ് 18 ഞായറാഴ്‌ചയാണ് നഗരത്തെ നടുക്കി പുതിയ സ്‌റ്റാൻഡിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തിന് തീപിടിച്ചത്. നീണ്ട 13 മണിക്കൂറുകൾക്കൊടുവിലായിരുന്നു തീയണച്ചത്. 15 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോൾ ആളപായമില്ലാത്തത് ഭാഗ്യമായി. അവധി ദിനമായതിനാലും സമീപത്തെ കടകൾ അടഞ്ഞുകിടന്നതിനാലുമാണ് അപകടത്തിന്റെ വ്യാപ്‌തി കുറച്ചത്. ബസ് സ്‌റ്റാൻഡ് കെട്ടിടത്തിലെ ഒന്നാംനിലയിലുള്ള കാലിക്കറ്റ് ടെക്‌സ്‌റ്റയിൽസിന്റെ മൊത്തവ്യാപാരശാലയും ഗോഡൗണുമാണ് കത്തിയമർന്നത്. വൈകിട്ട് നാലരയോടെയായിരുന്നു തീപിടിത്തം. ആറ് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. പിറ്റേന്ന് പുലർച്ചെ അഞ്ചരയോടെയാണ് പൂർണമായും അണയ്‌ക്കാനായതെന്ന് വ്യപാരികൾ ഓർക്കുന്നു. അഗ്‌നിരക്ഷാസേനയുടെ 35 വാഹനങ്ങൾ തുടർച്ചയായി നടത്തിയ ദൗത്യത്തിലാണ് തീയണക്കാനായത്. 20 വലിയ വാഹനങ്ങളാണ് വെള്ളം പന്പുചെയ്യാൻമാത്രം ഉപയോഗിച്ചത്. തീപിടിത്തത്തെ തുടർന്ന് വൈകിട്ടുമുതൽ ബസ് സ്‌റ്റാൻഡിലേക്കുള്ള ബസ് സർവീസുകൾ പൂർണമായി നിർത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെമുതലാണ് ബസ് സ്‌റ്റാൻഡിലേക്ക് സാധാരണനിലയിൽ ബസ്സുകൾ പ്രവേശിപ്പിച്ചത്. തീപിടിത്തത്തിനുമുന്പ് ബസ് സ്‌റ്റാൻഡ് കെട്ടിടത്തിലെ മഹാലക്ഷ്‌മി ലോട്ടറിക്കടയിൽ വിറ്റ ടിക്കറ്റിന് ഒരുകോടി രൂപ ലഭിച്ചതും ആളുകൾ ഓർക്കുന്നു.










0 comments