നാദാപുരത്ത് ലീഗ് നേതാവ് പൂട്ടിച്ച കട നാട്ടുകാർ തുറപ്പിച്ചു

നാദാപുരത്ത് അടച്ചുപൂട്ടിയ കട നാട്ടുകാർ തുറക്കുന്നു
സ്വന്തം ലേഖകൻ നാദാപുരം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ പൂട്ടിച്ച തമിഴ്‌നാട് സ്വദേശിയുടെ കട നാട്ടുകാർ ഇടപെട്ട് തുറപ്പിച്ചു. തുറന്ന കടയിൽ മുന്പില്ലാത്ത തിരക്കാണ് വെള്ളിയാഴ്‌ച അനുഭവപ്പെട്ടത്. നാദാപുരത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയാണ് വ്യാഴാഴ്‌ച ലീഗ് നേതാവും പഞ്ചായത്തംഗവുമായ കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ ചില വ്യാപാരികൾ ബലമായി അടപ്പിച്ചത്. യുഡിഎഫ് ഭരിക്കുന്ന നാദാപുരം പഞ്ചായത്തിന്റെ സെക്രട്ടറി പിന്നാലെ എത്തി കടയ്‌ക്ക് ലൈസൻസ് ഇല്ലെന്നും അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുമതിയില്ലാതെ നിരവധി കടകൾ പ്രവർത്തിക്കവെ അതിനെതിരെ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന സ്ഥാപനം മുന്നറിയിപ്പില്ലാതെ പൂട്ടിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രാത്രിയോടെ നാട്ടുകാരുടെ പിന്തുണയോടെ കട തുറക്കുകയായിരുന്നു. വെള്ളിയാഴ്‌ചയും തുറന്ന കടയിൽ മുന്പില്ലാത്ത തിരക്കാണുണ്ടായത്. 180 രൂപയ്ക്ക് വിവിധ പ്ലാസ്റ്റിക് വീട്ടുപകരണങ്ങൾ നൽകാമെന്ന് പരസ്യം ചെയ്താണ് ന്യൂ ചെന്നൈ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇൗ കട പൂട്ടിച്ചതിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധമുയർന്നു. അബ്ബാസിന്റെ നേതൃത്വത്തിൽ കട ഭീഷണിപ്പെടുത്തി പൂട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. ഇതോടെയാണ് മുസ്ലിംലീഗിലെ ഒരുവിഭാഗം പ്രവർത്തകരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. പരിശോധനയിൽ ലൈസൻസില്ലാതെ കട പ്രവർത്തിക്കുന്നതായി കണ്ടെത്തിയതായി പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ പറഞ്ഞു.










0 comments