ലോക പ്രീടൈം ദിനാചരണത്തിൽ അച്ഛനമ്മമാരുടെ സംഗമം ഇന്ന്
കാവൽക്കരങ്ങളുടെ കരുതൽ

എസ് അനന്ദ വിഷ്ണു
Published on Nov 20, 2025, 01:42 AM | 1 min read
കൊല്ലം
മാസം തികയാതെ, തൂക്കമില്ലാതെ ഭൂമിയിലേക്ക് കടന്നുവരുന്ന കുരുന്നുകളുടെ സംരക്ഷണത്തിലും പരിചരണത്തിലും മറ്റാർക്കും അവകാശപ്പെടാൻ ആകാത്തവിധം മാതൃകാനേട്ടത്തിൽ എൻ എസ് സഹകരണ ആശുപത്രി. ലോക പ്രീടൈം ദിനാചരണത്തോടനുബന്ധിച്ച് മാസം തികയാതെ ജനിച്ച കുട്ടികളുടെ അച്ഛനമ്മമാരുടെ സംഗമം വ്യാഴാഴ്‌ച സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്ത് മികച്ച പരിചരണവും ശ്രദ്ധയും ആവശ്യമായ മേഖലയാണ് മാസവും ഭാരവും തികയാതെ ജനിക്കുന്ന കുരുന്നുകളുടെ പരിചരണം. 32 ആഴ്ചയും 1.5 കിലോ തൂക്കവുമില്ലാതെ ഇല്ലാതെ ജനിക്കുന്ന വിഎൽബിഡബ്ല്യു വിഭാഗത്തിൽ 38 കുട്ടികളെയാണ് പരിചരിച്ചത്. ലോകത്ത് ആകെ 90 ശതമാനം മാത്രം വിജയം കൈവരിക്കുമ്പോൾ ഇവിടെ 100 ശതമാനമാണ് വിജയം. 28 ആഴ്ച പൂർത്തിയാകാതെ ഒരു കിലോയിൽ താഴെ ഭാരത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് 70 ശതമാനം ആയിരിക്കെ എൻ എസ് ആശുപത്രിയിൽ ജനിച്ച 12 കുട്ടികളെയും ജീവിതത്തിലേക്ക് കൈപിടിച്ചു. മറ്റ് ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്കും സൂക്ഷ്‌മ പരിചരണം നൽകുന്നുണ്ട്. ജില്ലയിലെ വലിയ നവജാതശിശു ഐസിയു യൂണിറ്റ് എൻ എസ് ആശുപത്രിയിലാണ്. നവജാത ശിശുക്കളുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് അണുബാധയാണ്. ദേശീയതലത്തിൽ എട്ടുശതമാനമാണെങ്കിൽ ഇവിടെ ഒരു ശതമാനത്തിൽ താഴെയാണ്. നവജാത ശിശുപരിചരണ ഡോക്ടർമാരായ രേണു ജോസഫ്, വി എസ് വിഷ്ണു എന്നിവരും ശിശുരോഗ വിദഗ്ധരായ ചന്ദ്രമോഹൻ, സന്ധ്യ അയ്യപ്പൻ, പി എസ് മഞ്ജുനാഥ്, പി എം അഞ്ജിത, നിമിഷ എസ് നായർ, ജി നാഗിയുടെ നേതൃത്വത്തിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്റർ എന്നിവരടങ്ങുന്ന സംഘമാണ് എൻ എസിലെ കരുതലിന്റെ കാവൽക്കാർ.









0 comments