ജില്ലയിൽ 73 കേന്ദ്രത്തില്‍

ലേബർ കോഡിനെതിരെ പ്രതിഷേധജ്വാല ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2025, 02:01 AM | 1 min read

കൊല്ലം

കേന്ദ്രസർക്കാർ ചർച്ചയില്ലാതെ ഏകപക്ഷീയമായി ലേബർകോഡ് നടപ്പാക്കിയതിനെതിരെ സിഐടിയുവും എഐടിയുസിയും സംയുക്തമായി ബുധനാഴ്‌ച ജില്ലയിൽ പ്രതിഷേധസദസ്സ് സംഘടിപ്പിക്കും. സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്‌ഘാടനംചെയ്യും. കൊല്ലം നഗരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് പുറമേ ജില്ലയിലെ 68 പഞ്ചായത്തും നാല് മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച്‌ പ്രതിഷേധം ഉയരും. എല്ലായിടത്തും പ്രകടനവും നടക്കും. രാജ്യത്ത് സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന 29തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കിയാണ് കോവിഡിന്റെ മറവിൽ പാസാക്കിയ നാല്‌ തൊഴിൽ നിയമങ്ങൾ 21മുതൽ നടപ്പാക്കിയത്. തൊഴിൽ നിയമങ്ങൾ കോർപറേറ്റ് അനുകൂല ലേബർ കോഡാക്കി നടപ്പാക്കാൻ കേന്ദ്ര ബിജെപി സർക്കാർ 2020മുതൽ ശ്രമം തുടങ്ങി. ഇതിനെതിരെ മൂന്ന്‌ ദേശീയ പണിമുടക്കിലായി 25കോടി തൊഴിലാളികളും കർഷകത്തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നിരുന്നു. ട്രേഡ് യൂണിയനുമായി ചർച്ച നടത്താൻ തയ്യാറാകാതെ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചും വെല്ലുവിളിച്ചുമാണ് ലേബർ കോഡ് നടപ്പാക്കിയത്‌. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളുടെ തനിനിറം ഇതോടെ വെളിവായി. മൂലധന ശക്തികളുടെയും കുത്തകകളുടെയും താൽപ്പര്യം സംരക്ഷിക്കാൻ കോടിക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ. തൊഴിൽ സമയം, തൊഴിൽ തർക്കപരിഹാരം, ഇഎസ്ഐ, പിഎഫ് ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്കുള്ള പ്രത്യേക പരിരക്ഷ എന്നിവയെല്ലാം ദുർബലപ്പെടുന്നരീതിയിലാണ്‌ പുതിയ ലേബർ കോഡുകള്‍. രാജ്യത്തെ തൊഴിലാളികളുടെ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ നടപ്പാക്കിയ ബിജെപി സർക്കാരിനെതിരെ ജില്ലയിൽ എല്ലാ മേഖലകളിൽനിന്നും ശക്തമായ പ്രതിഷേധം ഉയരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home