സഹികെട്ട് ജനം

കോട്ടയം പെട്രോൾ, ഡീസൽ വില വർധനയ്‌ക്കുപിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും കേന്ദ്ര സർക്കാർ കുത്തനെ വില കൂട്ടിയതോടെ നട്ടംതിരിഞ്ഞ് ജനം. ഗാർഹിക എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 29 രൂപയാണ് കൂട്ടിയത്. മാർച്ച് ഏഴിന് 60 രൂപ കൂട്ടിയിരുന്നു. നാല് മാസത്തിനിടെ 89 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് 950 രൂപ കടന്നു. കഴിഞ്ഞ വർഷം ജൂണിൽ 860 രൂപയായിരുന്നു വില. ഗാർഹിക സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം തുടരുന്നതിനിടെയാണ് അടിക്കടിയുള്ള വിലവർധന. നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവും കഴിഞ്ഞാലേ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയൂ. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിത്തുടങ്ങിയത്. പെട്രോൾ, ഡീസൽ, സിഎൻജി വില പലവട്ടമായി കൂട്ടി. ഡീസൽവില 100 കടന്നു. വാണിജ്യ സിലിണ്ടർ വിലയും പലതവണയായി കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് നിലവിൽ 3100 കടന്നു. അതിഥിത്തൊഴിലാളികൾ കാര്യമായി ആശ്രയിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് 11 രൂപയും കൂട്ടിയിരുന്നു. പാചകവാതക വില കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണവിലയും കൂടി. ചായ വില 12ൽ നിന്ന് 15– 20 രൂപയായി. ശരാശരി 70 രൂപയായിരുന്ന ഉൗണിന് 90–120 രൂപയായി. മറ്റ് ചെറുകടികൾക്കും വില കൂട്ടി. നിത്യോപയോഗ സാധനങ്ങൾക്കും വില കൂടി.










0 comments