ജിന്റോ മാത്യുവിനും ശരണിനും നാട് വിടയേകി

ജിന്റോ മാത്യുവിന്റെ മൃതദേഹം പുന്നത്തറ വെള്ളാപ്പള്ളി സാന്തോം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോൾ
അയർക്കുന്നം/ മണർകാട്
വെള്ളപ്പൊക്കത്തിൽ മരിച്ച ജിന്റോ മാത്യുവിനും പി എസ് ശരണിനും നാട് വിട നൽകി. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകുന്നതിനിടെ വെള്ളക്കെട്ടിൽവീണാണ് വടക്കേഅഴിയാത്ത് ജിന്റോ മാത്യു മരിച്ചത് . നാടിനെ കണ്ണീരണിയിച്ച സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. ദുരന്തമുഖത്ത് സ്വന്തം ജീവൻ പോലും മറന്ന് സഹജീവികളെ സഹായിക്കാനിറങ്ങിയ ജിന്റോയുടെ വേർപാട് അയർക്കുന്നത്തിന് തീരാനഷ്ടമായി മാറി. വെള്ളാപ്പള്ളി പള്ളിയിലെ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ പൊതുദർശന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ വൻജനാവലി പങ്കെടുത്തു. വികാരനിർഭര അന്തരീക്ഷത്തിലാണ് പ്രിയപ്പെട്ടവന് നാട് യാത്രയയപ്പ് നൽകിയത്. പ്രളയജലത്തിൽ ദാരുണമായി ജീവൻ പൊലിഞ്ഞ തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനിയിലെ പി എസ് ശരണിന്(35) നാടിന്റെ അന്ത്യാഞ്ജലി. നാടിനെ കണ്ണീരണിയിച്ച സംഭവത്തിൽ വിവിധ ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. കനത്ത മഴയിൽ സ്വന്തം വീടും പരിസരവും വെള്ളത്തിലായപ്പോൾ ഒഴുകിപ്പോയ വാട്ടർ ടാങ്ക് വീണ്ടെടുക്കാൻ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട ശരണിന്റെ വേർപാട് തിരുവഞ്ചൂരിന് തീരാനഷ്ടമായി മാറി. മാങ്ങാനം ചിലമ്പ്രക്കുന്ന് ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. വികാരനിർഭരമായ അന്തരീക്ഷത്തിലാണ് നാടിന്റെ ഏതാവശ്യത്തിനും മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ട ചെറുപ്പക്കാരന് നാട് യാത്രയയപ്പ് നൽകിയത്.









0 comments