കാത്തിരിപ്പിന് ഇരിപ്പിടമില്ല
പെരുന്ന സ്റ്റാൻഡിൽ യാത്രക്കാർ ദുരിതത്തിൽ

പെരുന്ന ബസ് സ്റ്റാൻഡിൽ തകർന്ന കസേരകളിൽ ഇരിക്കുന്ന യാത്രക്കാർ
ചങ്ങനാശേരി
യുഡിഎഫ് ഭരണത്തിൽ നഗരസഭയിൽ പെരുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിടമില്ല, തുരുമ്പ് പിടിച്ച് മിച്ചമുള്ള കമ്പിയിൽ ഇരിക്കണം യാത്രക്കാർ. ചങ്ങനാശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പെരുന്ന ഒന്നാം നമ്പർ സ്റ്റാൻഡിലാണ് ഈ ദുരിതം. നഗരസഭ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ തുരുമ്പ് തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നഗരത്തിൽ മൂന്ന് സ്റ്റാൻഡുകളാണുള്ളത്. വാഴൂർ രണ്ടാം നമ്പർ സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്. മൂന്ന് സ്റ്റാൻഡുകളും യാത്രക്കാർക്ക് പ്രയോജനകരമാകാത്ത നിലയിലാണ്. ഇരിപ്പിടങ്ങൾ തകർന്നതോടെ പെരുന്ന ഒന്നാം നമ്പർ ബസ് സ്റ്റാൻഡ് ദുരിതകേന്ദ്രമായി. നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ ഇവിടെ ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു. ഭൂരിഭാഗം സീറ്റുകളും തുരുമ്പെടുത്ത് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന കസേരകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം. അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു. സന്ധ്യയ്ക്ക് ശേഷം സ്റ്റാൻഡിന്റെ ചില ഭാഗങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു.










0 comments