കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ഗതാഗത പരിഷ്‌കരണ യോഗം ചേർന്നു. ജനപ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് –റവന്യൂ ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, വ്യാപാരികൾ, ഓട്ടോ- ടാക്സി യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഒരാഴ്‌ചയ്ക്കുള്ളിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ടൗണിൽ എന്തൊക്കെ ഗതാഗത പരിഷ്‌കരണം നടപ്പാക്കണമെന്ന് തീരുമാനിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് ,വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി കെ മനോജ്, എംവിഡി ജോഷി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻച്ചിറ, ടി കെ ജയൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രധാന നിർദേശങ്ങൾ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ പൊൻകുന്നം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവിലെ സ്ഥലത്തുനിന്നു പിന്നോട്ടു മാറ്റണം. ബസ് സ്റ്റോപ്പുകളിൽ മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഒഴിവാക്കാൻ ബോർഡ് സ്ഥാപിക്കണം പൂതക്കുഴി മുതൽ കുരിശുകവല വരെ ഈരാറ്റുപേട്ട റോഡിലും അനധികൃത പാർക്കിങ് നടത്തുന്നവർക്ക് പിഴയിടണം. കുരിശുങ്കൽ ജങ്‌ഷനിലെ ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്തുമ്പോൾ ഉണ്ടാകുന്ന ബ്ലോക്ക് മാറ്റാൻ ക്രമീകരണം ഏർപ്പെടുത്തും. വഴിയോര കച്ചവടങ്ങൾ ഒഴിവാക്കണം വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡ് ഇറക്കുന്നതിന് സമയക്രമം വേണം. വാഹന പാർക്കിങ്ങിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തണം. ബസ് സ്റ്റാൻഡിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം. പാർക്കിങ്ങിനായി ടൗണിൽ ലഭ്യമായ സ്ഥലങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പൊൻകുന്നം ഭാഗത്തുനിന്നുവരുന്ന ബസുകൾ കുരിശുകവലയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് പുത്തനങ്ങാടി ജങ്‌ഷനിലൂടെ ബസ് സ്റ്റാൻഡിൽ എത്തുന്ന വിധം ക്രമീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുവാനും യോഗത്തിൽ തീരുമാനമായി.









0 comments