മറക്കില്ല അരുവിത്തുറ വെടിക്കെട്ട് അപകടം

വെടിക്കെട്ട് അപകടത്തിന് കാരണമായ വെടിമരുന്ന് നിറച്ചുവച്ചിരുന്ന കുറ്റികൾ (ഫയൽ ചിത്രം)
കോട്ടയം
അരുവിത്തുറ -സെന്റ് ജോർജ് ഫൊറോനാപള്ളി തിരുനാൾ വെടിക്കെട്ടിനിടെയുണ്ടായ ദുരന്തത്തിന്റെ ഓർമയിൽ ഇൗരാറ്റുപേട്ട. 2015 എപ്രിൽ 23ന് തിരുനാളിന്റെ വെടിക്കെട്ടിനിടെ പള്ളി മൈതാനിയിൽ രാത്രി 10.30 ഓടെയാണ് അപകടം. ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. തീക്കോയി ചെങ്ങഴശേരിലെ അമൽ സി കുര്യനാ(17)ണ് മരിച്ചത്. പൊലീസുകാരനും പരിക്കേറ്റു. കതിനക്കായി നിറച്ച കുറ്റി ദിശ മാറി വെടിക്കെട്ട് കാണാൻ വന്നവരുടെ ഇടയിലേക്ക് പതിക്കുകയായിരുന്നു. മൂന്നാം സെറ്റ് വെടിക്കെട്ട് ആരംഭിച്ചപ്പോൾ കതിന നിറച്ച കുറ്റി ചെരിഞ്ഞ് കാണികളിലേക്ക് വീണ് പൊട്ടുകയായിരുന്നു. വെടിമരുന്ന് നിറച്ചു വച്ചിരുന്ന കുറ്റികൾ ശരിയായി ഉറപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. ചെറിയ മഴയുണ്ടായിരുന്നതിനാൽ വെടിക്കെട്ടുകാരുടെ തിടുക്കമാണ് അപകടത്തിന് കാരണം. അപകടമുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായി റിപ്പോർട്ടിലുണ്ട്. വെടിക്കെട്ട് നടത്തിയ സ്ഥലത്തു നിന്നും മൂന്ന് ഭാഗങ്ങളിലേക്ക് കുറ്റികൾ തെറിച്ചതായി കണ്ടെത്തി. ഒരെണ്ണം സമീപത്തുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ രണ്ടാം നിലയിലാണ് എത്തിയത്. കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. രണ്ടാമത്തേത് ആളുകൾ ഇല്ലാതിരുന്ന ഭാഗത്തുമാണ് വീണത്. പുന്നത്തുറ വെടിക്കെട്ട് കമ്പനി നടത്തിപ്പുകാരൻ, പള്ളി കമ്മിറ്റിക്കാർ എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു.










0 comments