ആകാംക്ഷയോടെ 17, 271 കുട്ടികൾ

കോട്ടയം കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ച എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ പ്രതീക്ഷയോടെ 17, 271 കുട്ടികൾ. കഴിഞ്ഞ വർഷങ്ങളിൽ നേടിയ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണയും ജില്ല. 99.81 ശതമാനം വിജയംനേടി സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തായിരുന്നു. 2632 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. പാല വിദ്യാഭ്യാസ ജില്ല തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാനത്ത് ഒന്നാമതെത്തി. സംസ്ഥാനത്ത് നൂറുമേനി നേടിയ ഏക വിദ്യാഭ്യാസ ജില്ലയായിരുന്നു പാലാ. ഇത്തവണ 8,752 ആൺകുട്ടികളും 8,519 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ– 6,844 പേർ. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളായിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ തൃക്കൊടിത്താനം ഗവ. ഹൈസ്കൂളും. 68 ആൺകുട്ടികളും 41 പെൺകുട്ടികളും പരീക്ഷ എഴുതി. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് കാട്ടാമ്പാക്ക് എൻഎസ്‌എസ് എച്ച്‌എസിലുമായിരുന്നു, ഒരാൾ. സര്‍ക്കാര്‍ സ്‌കൂൾ തലയോലപ്പറമ്പ് ഗവ. വിഎച്ച്‌എസ്‌എസും. മാർച്ച് അഞ്ച് മുതൽ 30വരെയായിരുന്നു പരീക്ഷ. കഴിഞ്ഞ വർഷം ജില്ലയിൽ പരീക്ഷയെഴുതിയതിൽ 18,495 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 9,326 ആൺകുട്ടികളിൽ 9,302പേരും 9,205 പെൺകുട്ടികളിൽ 9,193 പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2024ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായിരുന്നു കോട്ടയം.









0 comments