യെച്ചൂരിയെ സ്‌മരിച്ച് നാട്

സീതാറാം യെച്ചൂരി ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തുന്നു
കോട്ടയം
രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ചേരിക്ക് എക്കാലവും ശക്തിപകർന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികം നാടെങ്ങും സമുചിതമായി ആചരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന യെച്ചൂരിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഓർമ പുതുക്കിക്കൊണ്ട് അനുസ്‌മരണ സമ്മേളനങ്ങൾ ചേർന്നു. സിപിഐ എം ബ്രാഞ്ച് മുതൽ ജില്ലാ കമ്മിറ്റി വരെ ഓഫീസുകൾക്കു മുമ്പിൽ പതാക ഉയർത്തി അനുസ്‌മരണ സമ്മേളനങ്ങൾ ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തി. സംസ്ഥാന–ജില്ലാ നേതാക്കൾ വിവിധയിടങ്ങളിൽ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. കോട്ടയം ദേശാഭിമാനിയിൽ ലോക്കൽ സെക്രട്ടറി ഗോപൻ നമ്പാട്ട് പതാക ഉയർത്തി. വർഗബഹുജന സംഘടനകളും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്ത് അടിച്ചമർത്തപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയായിരുന്നു സീതാറാം യെച്ചൂരി എപ്പോഴും ശബ്ദമുയർത്തിയിരുന്നത്. വർഗീയതയെ നഖശിഖാന്തം എതിർത്ത അദ്ദേഹം സൗമ്യവും സൗഹാർദപരവുമായ പെരുമാറ്റത്തിലൂടെ ഏവരുടെയും ആദരം നേടിയിരുന്നതായി അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തിയവർ സ്‌മരിച്ചു. വർഗീയ–ഫാസിസ്‌റ്റ് ശക്തികളെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള അതിവിപുലമായ പ്രവർത്തനങ്ങൾക്ക് യെച്ചൂരി നേതൃത്വം നൽകി. ഒപ്പം ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വന്തം ജീവിതവും മാതൃകയാക്കാൻ അദ്ദേഹത്തിന് സാധിച്ചതായും സമ്മേളനങ്ങൾ അനുസ്‌മരിച്ചു.










0 comments