സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇൻഷുറൻസ്
ഇത് കുടുംബത്തിന്റെ "സുരക്ഷാകവചം'

കോട്ടയം
""സ്വകാര്യമേഖലയിലുള്ളവരെ സർക്കാർ എത്രമാത്രം പരിഗണിക്കുന്നു എന്നതിന്റെ തെളിവാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് ബാധ്യത വരാതിരിക്കാൻ ഇൗ പദ്ധതി സഹായിക്കും.'' – കോട്ടയം പുളിമൂട്ടിൽ സിൽക്ക് ഹൗസിലെ ജീവനക്കാരി പി ശോഭയുടെ വാക്കുകൾ. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികൾക്ക് ‘രക്ഷാകവചം’ എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇതുനൽകുന്ന ആശ്വാസം ചെറുതല്ലെന്ന അഭിപ്രായമാണ് പുളിമൂട്ടിലെ മറ്റ് ജീവനക്കാരായ ദിവ്യ മോഹൻ, കെ പി സന്ധ്യ, അർച്ചന, എസ് സിമി, ടി വി മിനി, പി ആർ സുരേഷ്, ടി എസ് സുനിൽ എന്നിവർക്കുമുള്ളത്. ""സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സുരക്ഷാ കവചമാണിത്. ഇത്തരമൊരു പദ്ധതി ആഗ്രഹിച്ചിരുന്ന ഒരുപാട് പേരുണ്ട്.'' – അച്ചാമ്മ തോമസ്, എസ് ഷാഹിദ, വി എം നിഷ, എസ് മഹേഷ് എന്നീ ജീവനക്കാർ പറയുന്നു. ""150 രൂപ മാറ്റിവെച്ചാൽ മതിയല്ലോ. അതുവഴി കുടംബത്തിന്റെ ഭാവി സുരക്ഷിതമെന്ന് ഉറപ്പിക്കാൻ കഴിയും.'' തൊഴിൽവകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയിൽ അംഗങ്ങളായവർക്കായാണ് അഞ്ച് ലക്ഷം രൂപയുടെ ‘രക്ഷാകവചം’ ഇൻഷുറൻസ് സർക്കാർ നടപ്പാക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ചിയാക് വിഭാവനം ചെയ്‌ത പദ്ധതി തൊഴിൽവകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 2025-–26 ബജറ്റിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.










0 comments