ഏറ്റുമാനൂരിൽ കലാപമഴിച്ചുവിട്ട് ബിജെപി

ഏറ്റുമാനൂർ
ശബരിമല ശിൽപ്പപാളി വിവാദത്തിൽ മന്ത്രി വി എൻ വാസവന്റെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമെന്ന പേരിൽ ഏറ്റുമാനൂരിൽ കലാപമുണ്ടാക്കി ബിജെപി. ഏറ്റുമാനൂർ സെൻട്രൽ ജങ്‌ഷനിൽ ബിജെപി പ്രവർത്തകർ ഇരുന്പ് വടികളും മാരാകയുധങ്ങളും കൈയിലേന്തി കൊലവിളിയുമായി അക്രമം നടത്തി. ശനി പതിനൊന്നോടെയായിരുന്നു അക്രമം. നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് സിപിഐ എമ്മിന്റെ കൊടിമരങ്ങൾ തകർത്തു. നീണ്ടൂർ റോഡിൽ ബിജെപി മാർച്ചിനെ പൊലീസ് ബാരിക്കേഡ്‌കൊണ്ട് തടഞ്ഞു. തകർക്കാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസിനുനേരെ കല്ലെറിഞ്ഞു. കൊടിമരം തകർത്തതിനെ തുടർന്ന് സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനംനടത്തി സെൻട്രൽ ജങ്‌ഷനിലെത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞ് സംഘർഷമുണ്ടാക്കി. നഗരത്തിലാകെ ബിജെപി പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. സെൻട്രൽ ജങ്‌ഷനിലൂടെ രണ്ട് മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടില്ല. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. സഹായംതേടിയ ബൈക്ക് യാത്രികനെയും ആക്രമിച്ചു. എംസി റോഡിൽ വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് കാരിത്താസ് ജങ്‌ഷൻവരെ നീണ്ടു. കെഎസ്‌ആർടിസി ബസിനുനേരെ കല്ലെറിഞ്ഞു. പ്രവർത്തകർ ബസിന് മുന്നിൽ കിടന്ന് യാത്ര തടസ്സപ്പെടുത്തി. ജോലികഴിഞ്ഞ് മടങ്ങിയവരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ബിജെപി പ്രവർത്തകർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനും ഉപരോധിച്ച് സംഘർഷമുണ്ടാക്കി. പൊലീസ് ആത്മനിയന്ത്രണം പാലിച്ചതിനാൽ സ്‌റ്റേഷൻ അക്രമിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം പാളി. നഗരത്തിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി. ജില്ലാസെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, ഇ എസ് ബിജു, ഏരിയ സെക്രട്ടറി ബാബു ജോർജ് എന്നിവർ സംസാരിച്ചു.










0 comments