ഈ വണ്ടി ഞാനിങ്ങ് എടുക്കുവാ

കോട്ടയം സർവീസിന് നൽകിയ ഇലക്‌ട്രിക് സ്കൂട്ടർ മാസങ്ങളായിട്ടും നന്നാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തെ ‘ഓല’ ഷോറൂമിൽനിന്ന് പകരം പുതിയ സ്കൂട്ടർ ഇറക്കിക്കൊണ്ടുപോയി വൈദികന്റെ പ്രതിഷേധം. കോട്ടയം മണിപ്പുഴയിലെ ഓല ഷോറൂമിൽ ബുധനാഴ്‌ചയായിരുന്നു സംഭവം. സർവീസിന് നൽകിയ സ്‌കൂട്ടർ മൂന്നരമാസമായിട്ടും തിരികെ നൽകിയില്ല. ജില്ലയിലെ പല സർവീസ് സെന്ററുകളും അടച്ചുപൂട്ടി. മണിപ്പുഴയിലെ സർവീസ് സെന്ററും അടയ്‌ക്കുകയാണെന്ന വാർത്ത പ്രചരിച്ചതോടെയാണ് ഫാ. ജോണ്‍സ് എബ്രഹാം ഷോറൂമിലെത്തിയത്. തന്റെ വണ്ടി നൽകുന്പോൾ തിരികെ നൽകാമെന്ന് പറഞ്ഞ് പുതിയ വാഹനവുമായി വൈദികൻ പോകുകയായിരുന്നു. ‘മാസങ്ങളായിട്ടും വണ്ടി നന്നാക്കാത്തതിനാൽ ഗതികെട്ടാണ് പുതിയ വാഹനം കൊണ്ടുപോകേണ്ടി വന്നതെന്ന് ഫാ. ജോണ്‍സ് എബ്രഹാം പറഞ്ഞു. തന്റെ വണ്ടി നന്നാക്കി നൽകുന്പോൾ തിരികെ നൽകുമെന്ന കാര്യം ഷോറൂംകാരോട് പറഞ്ഞ് അവരുടെ അറിവോടെയാണ് പുതിയ വാഹനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിൽപ്പനാനന്തര സേവനം നൽകാതെ വാഹനം വിറ്റഴിക്കൽ തുടരുന്ന കന്പനിക്കെതിരെ സ്‌കൂട്ടർ ഉടമകൾ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പൊലീസിനും കലക്‌ടർക്കും പരാതിയും നൽകിയിരുന്നു. ജില്ലയിലെ പൂട്ടിയ സർവീസ് സെന്ററുകളിൽ സർവീസിനായി എത്തിച്ച നൂറുകണക്കിന് വാഹനങ്ങൾ കെട്ടിക്കിടന്ന് നശിക്കുകയാണ്. എട്ടുവർഷം വാറന്റിയുണ്ടായിട്ടും സ്‌പെയർപാർട്‌സോ സമയബന്ധിതമായി സർവീസോ നൽകാൻ കഴിയാത്ത കന്പനിക്കെതിരെ നിയമനടപടി വേണമെന്ന് ഓല ബയേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.










0 comments