വൈദ്യുതിക്ഷാമത്തിന് പരിഹാരമില്ല
തീയായി പടർന്ന് പ്രതിഷേധം

സ്വന്തം ലേഖിക
കോട്ടയം
വൈദ്യുതിക്ഷാമം പരിഹരിക്കാതെ ജനജീവിതം ദുസ്സഹമാക്കിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ ജനരോക്ഷം ഇരമ്പി. രണ്ടുമാസമായി തുടരുന്ന സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിൽ വലഞ്ഞ ജനങ്ങൾ ഞായർ രാത്രിയിൽ നാടെങ്ങും മെഴുകുതിരി തെളിച്ചു പ്രതിഷേധിച്ചു. ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുകൂടിയും വീടുകളിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പ്രതിഷേധിച്ചത്. രാപകൽ മണിക്കൂറുകൾ നീളുന്ന വൈദ്യുതി മുടക്കം എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്നു. ആസൂത്രണപാളിച്ചയും പരിഹരിക്കാൻ ഇടപെടൽ ഇല്ലാതായതും പ്രതിസന്ധിക്ക് കാരണമായി. എൽനിനോ പ്രതിഭാസവും അമിത വൈദ്യുതി ഉപയോഗവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മഴ പെയ്യാൻ പ്രാർഥിക്കണമെന്നും പറഞ്ഞ് കൈയൊഴിയുകയാണ് വൈദ്യുതി മന്ത്രിയും സർക്കാരും. എന്നാൽ, പത്തുവർഷത്തിനിടെ ഇതിലും വലിയ തോതിൽ മഴ കുറഞ്ഞ ഘട്ടങ്ങളിൽ പോലും പവർകട്ട് ഉണ്ടായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ സർക്കാരിന്റെ പിടിപ്പുകേടിനെതിരെ രൂക്ഷ വിമർശം ഉയരുന്നുണ്ട്. കടുത്ത ചൂടും ഇരുട്ടും കാരണം ദുരിതത്തിലായ ജനങ്ങൾ ജില്ലയിലെമ്പാടും പ്രതിഷേധത്തിൽ അണിനിരന്നു. ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഹരികുമാർ, കെ എം രാധകൃഷ്‌ണൻ, ലാലിച്ചൻ ജോർജ്, കൃഷ്‌ണകുമാരി രാജശേഖരൻ, റെജി സഖറിയ, പി വി സുനിൽ, കെ രാജേഷ്, കെ എൻ വേണുഗോപാൽ തുടങ്ങിയവർ വിവിധയിടങ്ങളിൽ പങ്കെടുത്തു.










0 comments