പക്ഷിപ്പനി
പക്ഷികളെ കൊന്ന് സംസ്‌കരിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ കോഴി ഫാമില്‍ ദ്രുതകര്‍മസേനാംഗങ്ങളെത്തി കോഴികളെ കൊന്ന് സംസ്‌കരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചപ്പോള്‍
വൈക്കം പക്ഷിപ്പനി സ്ഥിരീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ 16–ാം വാർഡിൽ ബ്രോയിലര്‍ കോഴി, മുട്ട കോഴി, ഉള്‍പ്പെടെ 1340 പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേനാംഗങ്ങളെത്തി കൊന്ന് സംസ്‌കരിച്ചു. പഞ്ചായത്തിലെ പുത്തന്‍കരിയില്‍ പി ഡി ജോണിന്റെ രോഗബാധിത ഫാമിലെ 1094 കോഴികളെയും ഒരുകിലോ മീറ്റര്‍ ചുറ്റളവിലുള്ള കടവില്‍ രോഹിത്തിന്റെ 246 കോഴികളെയുമാണ് കൊന്നശേഷം ശാസ്ത്രീയമായി സംസ്‌കരിച്ചത്. 440 മുട്ടകളും സംസ്‌കരിച്ചു. തദ്ദേശഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ്, റവന്യു തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ശാസ്ത്രീയമായി സംസ്‌കരിച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി കെ മനോജ് കുമാര്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡെന്നിസ് തോമസ്, എപ്പിഡമിയോളജിസ്റ്റ് ഡോ. എസ് രാഹുല്‍, ഉദയനാപുരം പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. ധന്യ എസ് രാജന്‍, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നൽകി. ദിവസങ്ങൾക്ക് മുൻപ് ജോണിന്റെ ഫാമിലെ കോഴികൾ ചത്ത് തുടങ്ങിയതോടെ ജില്ലാ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി സാമ്പിള്‍ തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചു. ലാബിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയിച്ചതിനെ തുടര്‍ന്ന് ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് വ്യാഴാഴ്ച പക്ഷികളെ കൊന്ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.










0 comments