പകിടയിൽ ഒരു പിടി പിടിക്കാം

പുതുപ്പള്ളി വെട്ടത്തുകവലയിൽ നടക്കുന്ന പകിടകളി മത്സരത്തിൽനിന്ന്
പുതുപ്പള്ളി "പകിട... പകിട പന്ത്രണ്ട്'.. ഓണക്കാലത്ത് പാതയോരങ്ങളിൽ ഇത് കേൾക്കാം. കൈക്കുള്ളിൽ കൂട്ടിയടിക്കുന്ന പകിടകൾ നിലത്തുരുളുമ്പോൾ അതിലേക്ക് ആകാംക്ഷയോടെ നോക്കുന്ന ആൾക്കൂട്ടം. നാടൻ വഴികളിലും ഗ്രാമമുറ്റങ്ങളിലും വീണ്ടും പകിടകളി സജീവമാകുകയാണ്. പുതുപ്പള്ളി, വെട്ടത്തുകവല, പയ്യപ്പാടി, മാങ്ങാനം, പങ്ങട, നട്ടാശേരി, മറിയപ്പള്ളി, കുറിച്ചി, മോസ്കോ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഈ നാടൻ കളി ഓണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. തടിയിലോ ഓടിലോ ആണ് പകിടകൾ നിർമിക്കുന്നത്. ഇതിന്റെ ശബ്ദം ഓണക്കാലത്തെ ഉത്സവ പ്രതീതിയുണർത്തി ദൂരെവരെ കേൾക്കാം. അവയുടെ മേൽ അടയാളങ്ങളായി 1,3,4,6 എന്നീ ക്രമത്തിൽ ദ്വാരങ്ങളോ കുത്തുകളോ ഉണ്ടാകും. 96 ചതുരങ്ങൾ നാല് നിരകളിലായി വരച്ചിരിക്കുന്ന മരപ്പലകയിലാണ് കളി നടക്കുന്നത്. കളത്തിൽ വീഴുന്ന പകിടകളിൽ രേഖപ്പെടുത്തിയിരിക്കുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മത്സരഫലം നിർണയിക്കുന്നു. പ്രാദേശിക ക്ലബുകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പകിടകളി വലിയ കായിക മാമാങ്കമായി നടത്താറുണ്ട്. കളിയറിയാത്തവർ അവിടെ വച്ചുതന്നെ കളി പഠിച്ച് ആസ്വദിക്കും. ചുറ്റുമുള്ളവർ എല്ലാം മറന്ന് കളിയിൽ ലയിക്കും. ടീമായി പരസ്‌പരം വെല്ലുവളിക്കും. പിന്നെ ആകെ ഓളമായി. പന്തയംകൂടി ആയാൽ ജോർ.









0 comments