മഴ കുറഞ്ഞു
ഇനിയാണ് പണി

സിഎംഎസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ തന്റെ കാലിലെ പരിക്ക് സ്വയം കഴുകി വൃത്തിയാക്കുന്ന സ്ത്രീ ഫോട്ടോ: മനു വിശ്വനാഥ്

സ്വന്തം ലേഖകൻ
Published on Aug 06, 2026, 01:19 AM | 1 min read
കോട്ടയം
മഴ കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിൽ ഒഴികെ ജീവിതം സാധാരണ നിലയിലേക്ക്. ഏറെ ദുരിതമുണ്ടാക്കിയ ഇൗരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ ബുധനാഴ്‌ച പ്രശ്‌നങ്ങളൊന്നമുണ്ടായില്ല. ക്യാന്പിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ശുചീകരണം വലിയൊരു പ്രയത്നമായിരിക്കും. സിപിഐ എമ്മും വർഗബഹുജന സംഘടനകളും ശുചീകരണത്തിന് രംഗത്തിറങ്ങാൻ അഭ്യർഥിച്ചിട്ടുണ്ട്. മണർകാട് മേഖലയിൽ മഴക്കെടുതിയിൽ മരിച്ച ജിന്റോ, പി എസ് ശരൺ എന്നിവരുടെ സംസ്‌കാരം നടത്തി. ബുധനാഴ്‌ച മഴയ്‌ക്ക് ശമനം ഉണ്ടായെങ്കിലും പടിഞ്ഞാറൻ പ്രദേശം കുമരകവും തിരുവാർപ്പും ഇപ്പോഴും വെള്ളത്തിലാണ്. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശം വെള്ളത്തിലാണ്. വീടുകളിലും റോഡുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ബസ് സർവീസും നിർത്തിയിട്ടുണ്ട്. ചങ്ങനാശേരി പായിപ്പാട്, വാഴപ്പള്ളി, പറാൽ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ട്. വൈക്കം, തലയോലപ്പറമ്പ് മേഖലയിൽ വെള്ളപ്പൊക്കത്തിന് ശമനമില്ല. ജില്ലയിൽ 150 ക്യാന്പുകളുണ്ട്. 4139 കുടുംബളിലെ 9752 പേർ ക്യാന്പുകളുണ്ട്. സ്‌ത്രീകൾ 4278, കുട്ടികൾ 1447 എന്നിങ്ങനെയാണ്. ജില്ലയില്‍ ഇതുവരെ 19.96 കോടിയുടെ കൃഷിനാശമുണ്ടായി. 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കര്‍ഷകരുടെ വിളകൾ നശിച്ചു.










0 comments