മന്നം ജയന്തിക്ക് ആയിരങ്ങളെത്തി

മന്നം ജയന്തിയാഘോഷത്തിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന്റെ വേദി
ചങ്ങനാശേരി
നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149 –ാമത് ജയന്തിയാഘോഷത്തിന് പെരുന്നയിലെത്തിയത് ആയിരങ്ങൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ എത്തി. എല്ലാവരും മന്നം സമാധിയിൽ പുഷ്‌പാർച്ചനയും നടത്തി. ജയന്തി സമ്മേളനം നടക്കുന്ന വെള്ളിയാഴ്‌ചയും ആയിരങ്ങളെത്തും. മന്നം നഗറിലെ വിശാലമായ പന്തലിൽ ഉൾക്കൊള്ളാനാകാതെ ജനസാഗരം പുറത്തേക്കൊഴുകി. കലാപരിപാടികളും അരങ്ങേറുന്നു. വ്യാഴാഴ്‌ച കുന്നക്കുടി ബാലമുരളീകൃഷ്ണ സംഗീതക്കച്ചേരി അവതരിപ്പിച്ചു. കേശവമോഹൻ ബംഗളൂരു വയലിൻ, പ്രൊഫ. വൈക്കം വേണുഗോപാൽ മൃദംഗം, തിരുവനന്തപുരം ആർ രാജേഷ്, ഘടം, കോട്ടയം മുരളി മുഖർശംഖ്, കടനാട് ജി അനന്തകൃഷ്‌ണൻ ഗഞ്ചിറ വായിച്ചു. നടി ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ ആവേശമായി. മേജർ സെറ്റ് കഥകളി അരങ്ങേറി. ‘നളചരിതം നാലാംദിവസം’ ഡോ. സദനം കൃഷ്‌ണൻകുട്ടി, കലാമണ്ഡലം രാജേശേഖരൻ, കലാമണ്ഡലം വിജയകുമാർ എന്നിവർ അവതരിപ്പിച്ചു. ‘നിഴൽക്കുത്ത്’ കലാമണ്ഡലം ശ്രീകുമാർ, കലാനിലയം വിനോദ്, കലാമണ്ഡലം ഹരി ആർ നായർ, കലാമണ്ഡലം ഷൺമുഖൻ, ഓമയുർ രാമചന്ദ്രൻ, കലാമണ്ഡലം അഭിജിത്ത് എന്നിവർ അവതരിപ്പിച്ചു.









0 comments