നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ
പദവിയില്ല; കോൺ. വിമത പാളയത്തിലേക്ക് മടങ്ങി

പാലാ
നഗരസഭയിൽ കൂറുമാറിയ കോൺഗ്രസുകാരിൽ പദവി വീതംവയ്പിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിമതയംഗം കൂറുമാറി പാളയത്തിലേക്ക് മടങ്ങി. നഗരസഭാധ്യക്ഷ പദവി വീതം വയ്പ് സംബന്ധിച്ച വിമതപക്ഷത്തെ ചർച്ചയിൽ സ്വന്തം താൽപര്യം അംഗീകരിക്കാത്തതിനേ തുടർന്നാണ് കൂറുമാറ്റം. നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോൺഗ്രസ് വിമത ലിസിക്കുട്ടി മാത്യുവാണ് പാർടിയിലേക്ക് മടങ്ങുന്നത്. ബുധനാഴ്ച നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നിലപാട് മാറ്റം. അഞ്ചംഗ വിമത ഗ്രൂപ്പിലെ ലിസിക്കുട്ടി മാത്യു തിരികെ പോയാലും വിമതപക്ഷത്തെ നാല് പേർ യുഡിഎഫിന് എതിരായ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതോടെ 26 അംഗ കൗൺസിലിൽ 12 അംഗ എൽഡിഎഫ് പ്രതിപക്ഷത്തിന്റെ പിന്തുണയിൽ വിമത സഖ്യത്തിലെ സ്വതന്ത്രാംഗം മായാ രാഹുൽ പുതിയ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ലിസിക്കുട്ടിയുടെ മടക്കം യുഡിഎഫിന്റെ അംഗബലം പത്തിലേക്ക് ഉയർത്താനാവുമെന്നതൊഴിച്ചാൽ പ്രത്യേക നേട്ടമൊന്നും ഉണ്ടാക്കില്ല. നഗരസഭാധ്യക്ഷ പദവിയിൽ ആദ്യഘട്ടം ലഭിക്കണമെന്ന പിടിവാശി കോൺഗ്രസ് വിമത സഖ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ലിസിക്കുട്ടിയുടെ മടക്കം. കൗൺസിൽ കാലാവിധിയിൽ അവശേഷിക്കുന്ന നാല് വർഷം സ്വതന്ത്രയ്ക്കും കോൺഗ്രസ് വിമത ഗ്രൂപ്പും വീതം വയ്ക്കാൻ ധാരണയായിരുന്നു. ഇതനുസരിച്ച് കോൺഗ്രസിന് ലഭിക്കുന്ന അവസാന രണ്ട് വർഷം ലിസിക്കുട്ടിയ്ക്ക് അവസരം നൽകാനും വിമതപക്ഷം സന്നദ്ധത അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാൻ തയ്യാറാകാതെയാണ് ലിസിക്കുട്ടി കോൺഗ്രസിലേയ്ക്ക് മടങ്ങിയത്. കോൺഗ്രസിലെ റിയ ചീരാംകുഴിയാണ് യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. ബുധൻ പകൽ 11ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇന്‍ചാര്‍ജ് ഓഫീസര്‍ ജോളിമോള്‍ ഐസക് വണാധികാരിയാകും.










0 comments