ഇതെന്ത് മഴക്കാലം

മഴയില്ലാത്ത കർക്കടകത്തിൽ കനത്ത ചൂടിനെ തുടർന്ന് കുടചൂടി പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള ദൃശ്യം
കോട്ടയം
കാലവർഷമാണ്. എന്നാൽ, ദിവസങ്ങളായി മാനം തെളിഞ്ഞു തന്നെ. ജൂലൈ അവസാനമായിട്ടും ജില്ലയിൽ കാര്യമായ മഴയില്ല. ഒന്നാന്തരം ചൂട് മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തചൂടാണ് അനുഭവപ്പെട്ടത്. വീട്ടിലായാലും ജോലി സ്ഥലത്തായാലും ഫാനില്ലാതെ ഇരിക്കാനാകാത്ത അവസ്ഥ. വേനലിന് സമാനമായ ചൂട്. ജൂലൈ ആദ്യ ആഴ്‌ചയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 25 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചപ്പോൾ മൂന്നാം ആഴ്‌ചയിൽ 25 ശതമാനം കുറവുമഴയായി. നിലവിൽ തിങ്കളാഴ്ചവരെ പച്ച അലർട്ടാണ്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ പുതിയ ന്യൂമർദം രൂപപ്പെടുന്നതിനാൽ 27 മുതൽ മഴയിൽ വർധിക്കാനും സാധ്യതയുണ്ട്. മഴ ദുർബലമായതോടെ ഓണംവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കാൻ പദ്ധതിയിട്ട കർഷകരും അശങ്കയിലാണ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂലമായ അന്തരീക്ഷ ചുഴികൾ രൂപപ്പെടാത്തതും തിരിച്ചടിയായി. ആഗസ്‌തിലും എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ് കാലവസ്ഥ അറിയിപ്പ്. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയ്‌ക്കാണ് സാധ്യത.










0 comments