വീട് കുത്തിത്തുറന്ന് മോഷണം; കുട്ടിമോഷ്ടാക്കൾ പിടിയിൽ

കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ. മൂവർ സംഘത്തിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്നാമൻ 19 വയസുകാരനും. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ആനക്കല്ല് പൊന്മല ലെയ്നിൽ കല്ലമ്പള്ളി ഡോ. ആന്റണി ജോസഫിന്റെ വീട് കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപയും മൂന്ന് പവന്റെ സ്വർണവും ഇവർ മോഷ്ടിച്ചത്. മുഖംമൂടിയും പർദ്ദയും ധരിച്ച്, അടഞ്ഞ് കിടന്ന വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. വീടിന് ചുറ്റുമുള്ള ആറ് സിസിടിവി ക്യാമറകളും വീടിന്റെ പരിസരത്ത് കിടന്ന തുണികൾ ഉപയോഗിച്ച് മറച്ചശേഷം വീടിന്റെ പിന്നിലുണ്ടായിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിൽ കുത്തിത്തുറന്നത്. ഇവരുടെ പേരിൽ മറ്റ് മോഷണ കേസുകളുമുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു കറങ്ങുകയാണ് ഇവരുടെ രീതി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ലെയ്നിൻ കോട്ടേപറമ്പിൽ വീട്ടിൽ അജിത്ത് അനിലും(19) രണ്ട് കുട്ടികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 24ന് രാത്രി 12 ഓടെയാണ് ആനക്കല്ലിലെ വീട്ടിൽ -മോഷണം നടന്നത്. കുടുംബം ബംഗളൂരുവിലുള്ള ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും ഫോണുകളും പരിശോധിച്ചതോടെയാണ് പ്രതികളെ കണ്ടെത്തിയത്. സമീപകാലത്ത് പെട്ടിക്കടകളിൽ നടന്ന മോഷണങ്ങളിലും കിണറുകളിൽനിന്ന് മോട്ടോറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments