തിരുനക്കര ഉത്സവം
ഒരുക്കങ്ങൾ വിലയിരുത്തി

കോട്ടയം
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവവും പകൽപ്പൂരവും പരാതിരഹിതമായി സംഘടിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഉത്സവവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം സജീകരിക്കും. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്ന് മന്ത്രി നിർദേശിച്ചു. 15 മുതൽ 25വരെയാണ് ഉത്സവം. പകൽപ്പൂരം 23നാണ്. ജനത്തിരക്ക് കണക്കിലെടുത്ത് റവന്യൂവിഭാഗത്തിൽനിന്ന് അധികമായി ജീവനക്കാരെ നിയോഗിക്കും. പകൽപ്പൂരദിവസം നാല് ഡിവൈഎസ്‌പിമാരുടെ മേൽനോട്ടത്തിൽ 220 പൊലീസുകാരെ നിയോഗിക്കും. അഞ്ച് സെക്ടറായി തിരിച്ചായിരിക്കും വിന്യാസം. നഗരത്തിലും ക്ഷേത്രപരിസരങ്ങളിലും ലഹരിവിൽപന തടയാൻ എക്‌സൈസുമായി ചേർന്ന് പരിശോധന നടത്തും. ആനകളെ ചട്ടങ്ങൾ പാലിച്ച് അണിനിരത്തണം. എലഫെന്റ് സ്‌ക്വാഡിന്റെ സേവനം ഉറപ്പാക്കും. കുടിവെള്ളവിതരണം നഗരസഭയും ജല അതോറിട്ടിയും ഉറപ്പാക്കും. ക്ഷേത്രത്തിലേക്ക് അധിക വാട്ടർ കണക്ഷൻ ജലഅതോറിട്ടി ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വമിഷനുമായി സഹകരിച്ച് നഗരസഭ മാലിന്യം നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അഗ്നിരക്ഷാസേന സ്റ്റാൻഡ്‌ബൈ യൂണിറ്റിന്റെ സേവനം ഉറപ്പാക്കും. മെഡിക്കൽ ടീമിന്റെ സേവനം ആരോഗ്യവകുപ്പും ലഭ്യമാക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ ചേതൻകുമാർ മീണ, എഡിഎം കെ പി ജയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി സി രാമാനുജം, ദേവസ്വം അസിസ്റ്റന്റ് കമീഷണർ പി ആർ മീര എന്നിവർ സംസാരിച്ചു.










0 comments