മാനം തെളിഞ്ഞു, ആശങ്കയൊഴിയാതെ

ചുങ്കം വലിയപറമ്പിൽ പി കെ ഏബ്രഹാമും ഭാര്യ മേഴ്സിയും ചേർന്ന് വെള്ളം കയറിയ വീട് ശുചീകരിക്കുന്നു
കോട്ടയം മഴ മാറി മാനം തെളിഞ്ഞു. ജില്ലാ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങിയതോടെ ആളുകൾ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളപ്പൊക്കത്തിൽ ദുരിതം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ ശുചീകരണം പുരോഗമിക്കുകയാണ്. സിപിഐ എം, ഡിവൈഎഫ്‌ഐ, സാംസ്‌കാരിക പ്രവർത്തകർ, മഹിളാ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം. ഇൗരാറ്റുപേട്ട, പാലാ, മുണ്ടക്കയം, കൂട്ടിക്കൽ ചപ്പാത്ത്, മണിമല, നെടുംകുന്നം, വെള്ളാവൂർ പ്രദേശങ്ങളിലെ വീടുകളും പരിസര പ്രദേശങ്ങളിലും ശുചീകരണം കഴിഞ്ഞു. തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര, കാരാപ്പുഴ, തിരുവാതുക്കൽ, മാണികുന്നം, കോടിമത തുടങ്ങിയിടങ്ങളിലെല്ലാം പുരോഗമിക്കുന്നു. പൊതുസ്ഥലങ്ങള്‍, റോഡരികുകള്‍, ഓടകള്‍, കാനകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കി തുടങ്ങി. വീടുകളുടെ അകത്തളങ്ങളിൽ അടിഞ്ഞുകൂടിയ കട്ടിയുള്ള ചെളിയും മാലിന്യങ്ങളും പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ചീറ്റിയാണ് നീക്കുന്നത്. വെള്ളം കയറി പല വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിട്ടുണ്ട്. പാത്രങ്ങളും വസ്‌ത്രങ്ങളും ഉപയോഗശൂന്യമായി. ജില്ലയിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലെയും ശുചീകരണം പുരോഗമിക്കുകയാണ്. എന്നാൽ, പലയിടങ്ങളിലും വ്യാപാര സാധനങ്ങൾ വിൽക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല. കൃഷിനശിച്ച് കർഷകർക്കും വൻ നഷ്‌ടമുണ്ടായി. മഴ മാറി വെള്ളം ഒഴിഞ്ഞാലും ജീവിതം സാധാരണ നിലയിലെത്താൻ ഇനിയും കടമ്പകളേറേയെന്ന് ദുരിത ബാധിതർ പറയുന്നു.









0 comments