പനച്ചിക്കാട്ടെ "സോക്കർ ഗേൾസ്'

പനച്ചിക്കാട്ടെ വനിതാ ഫുട്ബോൾ സൗഹൃദമത്സരത്തിൽ നിന്ന്
കോട്ടയം ലോകകപ്പ് ഫുട്‌ബോൾ വന്നാൽ പനച്ചിക്കാട് പഞ്ചായത്തിൽ ചാന്നാനിക്കാടും പരുത്തുംപാറയുമെല്ലാം ആവേശത്തിലാകും. ആൺ പെൺ വ്യത്യാസമില്ലാതെ കാൽപ്പന്തുകളിയുടെ വിശേഷങ്ങളാണ് അവർ പറയാനുള്ളത്. ശനി രാവിലെ മഴയൊഴിഞ്ഞപ്പോൾ പരുത്തുംപാറക്ക് സമീപം മഹാത്മജി സ്‌മാരക വായനശാലയുടെ മൈതാനത്ത് പന്ത് തട്ടാൻ ആരാധകരെത്തി. അതിൽ ആരാധികമാരുമുണ്ടായിരുന്നു. ഇഷ്ടടീമിന്റെ ജേഴ്‌സിയിട്ട്, മൈതാനത്ത് അവർ പന്തുതട്ടി. പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഇവിടെ സംഘടിപ്പിച്ചത് വനിതകളുടെ നേതൃത്വത്തിലാണ്. ബ്രസീലിനും അർജന്റീനക്കും പോർച്ചുഗലിനുമെല്ലാം ഇവിടെ ആരാധകർ ഏറെ. ""ബ്രസീൽ നല്ല ഫോമിലാണ്. നെയ്‌മർകൂടി വന്നതോടെ കൂടുതൽ കരുത്തരായി.'' – മൈതാനത്ത് പന്ത് തട്ടാനെത്തിയ പാർവതി രഞ്‌ജൻ പറഞ്ഞു. നെയ്‌മറുടെ ജേഴ്‌സിയിലെത്തിയ അദ്വൈത അജിത്തിനും ഇതേ അഭിപ്രായം. എന്നാൽ കൂടെ കളിക്കുന്ന പാർവതി സി അനീഷ് കടുത്ത പോർച്ചുഗൽ ഫാനാണ്. റൊണാൾഡോ ഒരു കളിയിലൊഴികെ നിറംമങ്ങിയെന്നുള്ള ആരോപണമൊക്കെ പാർവതി തള്ളി. ""കപ്പ് നേടിയിട്ടേ സിആർ സെവനും ടീമും മടങ്ങൂ.'' – പാർവതിക്കുറപ്പ്. പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പരുത്തുംപാറയിൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും.











0 comments