ജനനായകനെ വരവേൽക്കാൻ വികസന വഴികൾ

കോട്ടയം
എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷം കേരളത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്പോൾ ആദരവോടെ കോട്ടയം ജില്ല. ഒന്പത് മണ്ഡലങ്ങളിലും വിവേചനമില്ലാത്ത വികസനമാണ് എൽഡിഎഫ് നടത്തിയത്. ഇരുപതിനായിരത്തിലധികം കോടി രൂപയുടെ വികസനമാണ് 10 വർഷത്തിൽ നടന്നത്. നവകേരള സദസ്സ് പ്രതിപക്ഷ എംഎൽഎമാർ ബഹിഷ്‌കരിച്ചിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള ഏഴ് കോടി രൂപയുടെ പദ്ധതികൾ അവരുടെ മണ്ഡലങ്ങളിലും അനുവദിച്ചു. കിഫ്ബി മുഖേന മാത്രമുണ്ട് 2739.20 കോടിയുടെ പദ്ധതികൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1165 കോടി രൂപയുടെ വികസനമെത്തി. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡിന് രൂപം നൽകി 741 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമിട്ടു. അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽപാതക്കായി സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന ചെലവഴിക്കുന്നത് 1900 കോടി രൂപ. റബർ കർഷകരുടെ പ്രതീക്ഷയായി വെള്ളൂരിൽ കേരള റബർ ലമിറ്റഡിന് തുടക്കമിട്ടു. റബറിന് താങ്ങുവില 200 രൂപയാക്കിയത് എൽഡിഎഫ് സർക്കാർ. വന്യജീവി സംരക്ഷണ നിയമഭേദഗതി കൊണ്ടുവന്നതും കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾ അനുമതി നൽകിയതും ഭൂപതിവ് ചട്ടം ക്രമവൽകരിച്ചതും ഇൗ സർക്കാർ. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം സുപ്രിംകോടതിയിലായിരുന്നിട്ടും സർക്കാർ ഇടപെട്ട് തീരുമാനമാക്കി. കന്യാസ്‌ത്രീകൾക്ക് റേഷൻ കാർഡും സാമൂഹ്യക്ഷേമ പെൻഷനും അനുവദിച്ചു. ജെ ബി കോശി കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തീരുമാനിച്ചു. 2,88,970 പേർക്ക് 2,000 രൂപ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാത്ത 61,637 പേർക്ക് സ്‌ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നു. ലൈഫിൽ 20,290 കുടുംബങ്ങൾക്ക് വീടായി. കോഴയിലെ സയൻസ് സിറ്റി, നാട്ടകത്തെ അക്ഷര മ്യൂസിയം എന്നിവയിലുടെ കോട്ടയം രാജ്യത്തെ അതിശയിപ്പിക്കുന്നു. 10,000 കണക്ഷൻ കടന്നു കെ ഫോൺ. നെല്ല് സംഭരണത്തിലെ പരാതികൾ പരിഹരിക്കാൻ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ (കാപ്കോസ്) നേതൃത്വത്തിൽ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കറിൽ അരി മില്ല് നിർമാണം പുരോഗമിക്കുന്നു.









0 comments