വളർത്തുമൃഗങ്ങളെയും ആക്രമിച്ചു തെരുവുനായ ആക്രമണം,
2 പേർക്ക് കടിയേറ്റു

തെരുവുനായയുടെ കടിയേറ്റ ചന്ദ്രവേലീൽ കുഞ്ഞുമോൾ
മുളക്കുളം
മുളക്കുളം പഞ്ചായത്തിൽ വ്യാപകമായി തെരുവുനായ ശല്യം രൂക്ഷം. രണ്ടു സ്ത്രീകൾക്കും നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. മുളക്കുളം ചന്ദ്രവേലീൽ കുഞ്ഞുമോൾ(62), കല്ലിടിക്കിൽ അമ്മിണി മത്തായി(74) എന്നിവർക്കാണ് കടിയേറ്റത്. ഇവിടെയുള്ള വളത്തുമൃഗങ്ങളായ നായ്കളെയും ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ചു. വെള്ളിയാഴ്ച പകലാണ് സംഭവം. ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ കുഞ്ഞുമോളെ രാവിലെ പത്തോടെ തെരുവ് നായ കടിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഉടന്‍തന്നെ സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ ബിജുവിന്റെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. കുഞ്ഞുമോളെ തിരികെ വീട്ടിലെത്തിച്ച് അല്‍പസമയം കഴിഞ്ഞ് രണ്ടോടെ ഓട്ടോ ഡ്രൈവർ ബിജുവിന്റെ അമ്മ അമ്മിണിയെയും നായ ആക്രമിച്ചു. വീട്ടുമുറ്റത്ത് തുണിയലക്കി കൊണ്ടിരുന്ന അമ്മിണിയെ പിന്നില്‍നിന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഇതിനിടെ നായയുടെ പല്ല് ഇവരുടെ വസ്ത്രത്തില്‍ കുടുങ്ങി. പിടിവലിക്കിടെ നിലത്തുവീണ അമ്മിണിയുടെ കൈയ്യിലും കാലിലും നായ കടിച്ചു. തുടര്‍ന്ന് അമ്മിണിയെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുളക്കുളം, പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് മേഖലകളിലെല്ലാം തെരുവ്നായ ശല്യം രൂക്ഷമാണ്.








0 comments