മാതൃകാസാരഥിയെ ആദരിച്ച് കെഎസ്ആർടിസി
സേഫാണ്, നാഗചന്ദ്രന്റെ ഡ്രൈവിങ്

നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിൽ എ നാഗചന്ദ്രൻ നായരെ ഗതാഗത മന്ത്രി സി പി ജോൺ പുരസ്കാരം നൽകി ആദരിക്കുന്നു
നെയ്യാറ്റിൻകര
മൂന്നുപതിറ്റാണ്ട് അപകടരഹിതമായി ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ വളയം പിടിച്ച മാതൃകാസാരഥിയെ ആദരിച്ച് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ. പെരുങ്കടവിള സ്വദേശി എ നാഗചന്ദ്രൻ നായരെയാണ് ഡിപ്പോയുടെ സുവർണ ജൂബിലി വർഷത്തിൽ പുരസ്കാരംനൽകി ആദരിച്ചത്. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ ഗതാഗത മന്ത്രി സി പി ജോൺ പുരസ്കാരം നല്‍കി. 1967 മുതൽ 1980 വരെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനിലും 1997 മുതല്‍ കെഎസ്ആർടിസിയിലുമായാണ് നാഗചന്ദ്രന്‍ സേവനമനുഷ്ഠിച്ചത്. ഇക്കാലയളവില്‍ അപകടരഹിതവും പരാതിരഹിതവുമായ സേവനം പരിഗണിച്ച് തമിഴ്‌നാട് സർക്കാരിന്റെ കലൈഞ്ജർ പുരസ്‌കാരം 1978ലും കേന്ദ്ര സർക്കാരിന്റെ റോഡ് സേഫ്റ്റി പുരസ്കാരം 1995ലും റോട്ടറി ഇന്റർനാഷണലിന്റെ അവാർഡ് 2002ലും നേടിയിട്ടുണ്ട്. നിലവിൽ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് സെന്ററിലും പൊലീസ് ട്രെയിനിങ് കോളേജിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസെടുക്കുന്നുണ്ട്. എണ്‍പത്തിനാലാം വയസ്സിലും കാറോടിച്ചാണ് നാഗചന്ദ്രന്റെ യാത്രകളെല്ലാം. പെരുങ്കടവിള ആങ്കോട് രാജേഷ് ഭവനിൽ ഭാര്യ പത്മാവതിയമ്മക്കൊപ്പമാണ് താമസം. പെരുങ്കടവിള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാണ്. "അപകടങ്ങളും അനുഭവങ്ങളും' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.







0 comments