പണിമുടക്കിനൊരുങ്ങി ജില്ല

ദേശിയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപക സർവീസ് സംഘടനകൾ തിരുനക്കരയിൽ നടത്തിയ പ്രകടനം
സ്വന്തം ലേഖിക
കോട്ടയം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും ആഹ്വാനംചെയ്‌ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാകും. ചൊവ്വ അർധരാത്രി മുതൽ ബുധൻ അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. ജില്ലയിലെ എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കി പ്രതിഷേധത്തിൽ പങ്കാളികളാകും. പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയായി. പണിമുടക്കിന് ആധാരമായ വിഷയങ്ങൾ തൊഴിലാളികളിലും ജനങ്ങളിലും എത്തിക്കാൻ നിരവധി പരിപാടികളാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തിയത്. എല്ലാ ട്രേഡ് യൂണിയൻ സംഘടനകളുടെയും സർവീസ് സംഘടനകളുടെയും വിപുലമായ യോഗങ്ങൾ ചേർന്നു. യൂണിയനുകൾ കമ്മിറ്റി, ജനറൽ ബോഡി യോഗങ്ങൾ ചേർന്നു. സംയുക്‌ത ട്രേഡ് യൂണിയൻ ജില്ലാ, മണ്ഡലം, പഞ്ചായത്ത്- മുനിസിപ്പൽ കൺവൻഷനുകൾ ചേർന്നു. സി പി മുരളി ക്യാപ്‌റ്റനും എം ഹംസ വൈസ് ക്യാപ്‌റ്റനും അഡ്വ. ടി ബി മിനി മാനേജരുമായ സംസ്ഥാന മധ്യമേഖലാ ജാഥ ജൂലൈ ഒന്നിന് ജില്ലയിൽ പര്യടനം നടത്തി. കാഞ്ഞിരപ്പള്ളി, പാലാ, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ ജാഥയ്ക്ക് ഗംഭീര സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങൾ ജാഥയുടെ ഭാഗമായി. മൂന്ന്, നാല്, അഞ്ച് തീയതികളിൽ ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിലും പ്രചാരണ ജാഥ നടത്തി. ആറ്, ഏഴ് തീയതികളിൽ മാർക്കറ്റുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് സ്ക്വാഡ് കയറി പണിമുടക്കാൻ ആഹ്വാനം ചെയ്‌തു. ഫാക്ടറികൾ കേന്ദ്രീകരിച്ച് ഗേറ്റ് മീറ്റിങ്ങുകളും സംഘടിപ്പിച്ചു. തിങ്കളാഴ്‌ച പഞ്ചായത്ത്, -മുനിസിപ്പൽ കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്തി. ചൊവ്വാഴ്‌ച പന്തം കൊളുത്തി പ്രകടനവും നടത്തും. പണിമുടക്ക് ദിവസം പഞ്ചായത്ത് -മുനിസിപ്പൽ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് പ്രകടനവും തുടർന്ന് ധർണയും നടത്തും. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.










0 comments