പ്രതികാര സ്ഥലംമാറ്റം വകുപ്പുകളെ ബാധിക്കുന്നു

കോട്ടയം കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ഇടപെട്ട് നടത്തുന്ന പ്രതികാര സ്ഥലംമാറ്റം വിവിധ സർക്കാർ വകുപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു. അപ്രതീക്ഷിതമായും തിടുക്കപ്പെട്ടും ഉത്തരവിറക്കി ജീവനക്കാരെ പല നാടുകളിലേക്ക് ഓടിക്കുകയാണ് സർക്കാർ. പ്രധാന സ്ഥാനങ്ങളിൽ കോൺഗ്രസ് സംഘടനയുടെ ആളുകളെ പ്രതിഷ്‌ഠിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനോടകം റവന്യു വകുപ്പിൽ 30 പേരെ സ്ഥലം മാറ്റി. ഇവർ വില്ലേജ് ഓഫീസുകളിലെ ക്ലർക്കുമാരും സീനിയർ ക്ലർക്കുമാരുമാണ്. സഹകരണവകുപ്പിൽ ജനറലിൽ 11 പേരെയും ഓഡിറ്റിൽ ഏഴ് പേരെയും സ്ഥലംമാറ്റി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 13 പേരെയും ട്രഷറിയിൽ ഏഴ് പേരെയും സ്ഥലം മാറ്റി. പുഞ്ചവയൽ ട്രെബൽ എക്‌സ്‌റ്റൻഷൻ ഓഫീസറെ നിലമ്പൂർക്കാണ് ട്രാൻസ്‌ഫർ ചെയ്‌തത്. ഇദ്ദേഹം അടിമാലിയിൽനിന്ന് ഇവിടെയെത്തിയിട്ട് ഒമ്പത് മാസമേ ആയിരുന്നുള്ളൂ. സംഘടനയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സ്ഥലംമാറ്റങ്ങളിൽ ജീവനക്കാരാകെ ആശങ്കയിലാണ്. വില്ലേജുകളിലെ സ്ഥലംമാറ്റം സെൻസസ് പ്രവർത്തനങ്ങളെ ബാധിക്കും. സെൻസസ് ജോലിയിലുള്ള ജീവനക്കാരെ സ്ഥലംമാറ്റരുതെന്ന് കലക്ടറുടെ നിർദേശമുണ്ട്. ഇതെല്ലാം അവഗണിച്ചു. സ്‌കൂൾ പ്രവേശനത്തിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ വിതരണത്തെയും ഇത് ബാധിക്കുന്നു. നിലവിലെ സ്ഥാനത്ത് മാസങ്ങൾ മാത്രമായവരും പ്രതികാരസ്ഥലം മാറ്റത്തിന് ഇരയാകുന്നു. എല്ലായിടങ്ങളിലും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രം കുത്തിക്കയറ്റാനാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ ശ്രമം. പൊലീസിലും യുഡിഎഫ് അനുകൂലമല്ലെന്ന് തോന്നുന്ന ഉദ്യോഗസ്ഥരെ മുഴുവൻ പലയിടത്തേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു. സ്ഥലംമാറ്റത്തിന് യുഡിഎഫ് സംഘടനാ പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിക്കുമേൽ സമ്മർദത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയ വ്യക്തിയെ യുഡിഎഫ് സർക്കാർ കയറിയയുടൻ തിരികെ ജില്ലയിലെത്തിച്ച് ഉത്തരവിറക്കി.








0 comments