ചുട്ടുപൊള്ളുന്നു; മഴയ്‌ക്ക് സാധ്യത

കോട്ടയം കനത്ത ചൂടിൽ ചുട്ടുപൊള്ളി ജില്ല. ഉയർന്ന താപനില സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രിവരെ സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അൽട്രാവയലറ്റ് സൂചിക (യുവി ഇൻഡെക്‌സ്) അപകടകരമായ നിലയിലാണ്. ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയത് 34 ഡിഗ്രി സെൽഷ്യസ് ചൂടാണ്. സാധാരണയേക്കാൾ 3.2 ഡിഗ്രി സെൽഷ്യസ് കൂടുതൽ. നിലവിൽ ചൂട് കൂടുതലാണെങ്കിലും വെള്ളിയാഴ്‌ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രതീരത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കാലവർഷം ദുർബലമായതോടെ സെപ്തംബർ ആദ്യ ആഴ്ച പൂർത്തിയായപ്പോൾ ജില്ലയിൽ ലഭിച്ചത് 0.2 മില്ലിമീറ്റർ മഴ മാത്രമാണ്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 74.3 മില്ലീമീറ്റർ മഴയാണ്. ചൂട് കൂടിയത് കാർഷിക മേഖലയ്‌ക്ക് തിരിച്ചടിയാണ്. പച്ചക്കറി കൃഷിക്ക് വിത്തിടുന്ന സമയമായതിനാൽ കർഷകർ ആശങ്കയിലാണ്. കൈത്തോടുകളിലും നീർച്ചാലുകളിലും ജലനിരപ്പ് താഴ്‌ന്നതും പച്ചക്കറി കർഷകരെ ദുരിതത്തിലാക്കി. ടാപ്പിങ് നടക്കുന്നുണ്ടെങ്കിലും ഉൽപാദനത്തിൽ ഇടിവുണ്ടായതിന്റെ നഷ്‌ടത്തിലാണ് കർഷകർ.










0 comments