print edition കോൺഗ്രസ് തട്ടിയെടുത്ത ഭൂമിയിൽ സിപിഐ എം ചെങ്കൊടി നാട്ടി

വ്യാജരേഖ ചമച്ച് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത അട്ടപ്പാടി പാടവയൽ വില്ലേജിലെ ദോടുഗട്ടിയിലെ സ്ഥലത്ത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു കൊടികുത്തുന്നു

സ്വന്തം ലേഖകൻ
Published on Sep 10, 2026, 02:03 AM | 1 min read
അട്ടപ്പാടി: പാടവയൽ വില്ലേജ് ദൊഡുഗട്ടിയിൽ വ്യാജരേഖ ചമച്ച് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത ഭൂമിയിൽ സിപിഐ എം ചെങ്കൊടി നാട്ടി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കൊടി നാട്ടിയത്. ബുധൻ പകൽ 12.15 നാണ് ജില്ലാ സെക്രട്ടറി ദൊഡുഗട്ടിയിൽ എത്തിയത്. സ്‌ത്രീകളുൾപ്പെടെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും പാർടി പ്രവർത്തകരും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രകടനമായി ഭൂമിയിലേക്ക് നീങ്ങി. ഭൂമിയുടെ അതിരിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ ബോർഡ് പിഴുതുമാറ്റിയാണ് ചൊങ്കൊടി നാട്ടിയത്. പ്രതിഷേധ യോഗം ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം സി പി ബാബു അധ്യക്ഷനായി. അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ സ്വാഗതവും പാലൂർ ലോക്കൽ സെക്രട്ടറി ജോസ് പനക്കാമറ്റം നന്ദിയും പറഞ്ഞു.
28 ഏക്കർ ഭൂമിയാണ് അഗളി പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഷിബു സിറിയക്, കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, കോൺഗ്രസ് പ്രവർത്തകൻ ശിവകുമാർ എന്നിവർ ചേർന്ന് തട്ടിയെടുത്തത്. ഇത് ഇവർ പിന്നീട് മറിച്ചുവിറ്റതായി പാലൂർ ഊരിലെ ബാലൻ പുതൂർ പൊലീസിന് പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. ബാലന്റെ 10 ഏക്കർ ഭൂമിയും മാരിമുത്തു, ലക്ഷ്‌മണൻ, റേസി മരുതൻ, ഭഗവതി, പൊന്നൻ, പളനി, വെള്ളിങ്കിരി, മല്ലി, നെഞ്ചപ്പൻ തുടങ്ങിയവരുടെ 18 ഏക്കർ ഭൂമിയുമാണ് തട്ടിയെടുത്തത്. 2022 വരെ ഇവർ കരം അടച്ച ഭൂമിയാണിത്.
കഴിഞ്ഞയാഴ്ച ചിലർ ഭൂമിയിൽ വേലികെട്ടുകയും അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തത് ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2022ൽ പത്തേക്കറിന് 50 ലക്ഷം രൂപ വാഗ്‌ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ സമീപിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം വിൽക്കാൻ ബാലൻ സമ്മതിച്ചു. പലപ്പോഴായി 24 ലക്ഷം രൂപ കൈമാറി. ബാലന് നൽകിയതുപോലെ മറ്റുള്ളവർക്കും ചെറിയ തുകയാണ് നൽകിയത്. പി എം ഹനീഫയുടെ സഹോദരന്റെ പേരിലേക്കാണ് ആദിവാസി ഭൂമിയുടെ അവകാശം ആദ്യം മാറ്റിയത്. ഒരു ഉടമ ശിവകുമാറും ആണ്. 2023നുശേഷം ഇവരുടെ പേരിലാണ് നികുതി അടച്ചിരിക്കുന്നത്.









0 comments