print edition അധ്യാപകർക്കുള്ള മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം മുടങ്ങി

ബിജു കാർത്തിക്
Published on Sep 10, 2026, 01:58 AM | 1 min read
കണ്ണൂർ: അധ്യാപക ദിനത്തിൽ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കായി പ്രഖ്യാപിക്കുന്ന ജോസഫ് മുണ്ടശ്ശേരി രചനാ പുരസ്‌കാരം ഇത്തവണ പ്രഖ്യാപിച്ചില്ല. പൊതുവിദ്യാഭ്യാസ മേഖലയുടെ എല്ലാ കുതിപ്പിനും അടിസ്ഥാനമിട്ട ആദ്യ ഇഎംഎസ് സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്‌മരണയ്‌ക്കായാണ് എഴുത്തുകാരായ അധ്യാപകർക്ക് എല്ലാ വർഷവും പുരസ്‌കാരം നൽകുന്നത്. സർഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം വിഭാഗങ്ങളിലായി അധ്യാപകർ രചിച്ച മൂന്ന് മികച്ച പുസ്തകങ്ങൾക്കാണ് പുരസ്‌കാരം.
അധ്യാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാന അധ്യാപക പുരസ്‌കാര വിതരണച്ചടങ്ങിലാണ് ഇൗ പുരസ്‌കാരവും സമ്മാനിക്കാറ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സമിതി ജേതാക്കളെ തെരഞ്ഞെടുക്കുകയാണ് പതിവ്.
2011-ൽ ആരംഭിച്ച പുരസ്‌കാരത്തിലൂടെ 10,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് ജേതാക്കൾക്ക് നൽകിയിരുന്നത്.
വലിയ വീഴ്‌ച
'ജോസഫ് മുണ്ടശ്ശേരി രചനാ പുരസ്‌കാരം പ്രഖ്യാപിക്കാത്തത് വലിയ വീഴ്‌ചയാണ്. അധികാരമേറ്റ് ആദ്യ വർഷംതന്നെ പുരസ്‌കാരം മുടക്കിയതിലൂടെ സർക്കാർ നൽകുന്ന സന്ദേശം നല്ലതല്ല. ശക്തമായ പ്രതിഷേധമുണ്ട്.'- ടി കെ എ ഷാഫി (ജനറൽ സെക്രട്ടറി, കെഎസ്‌ടിഎ)









0 comments