ബജറ്റിൽ പൂർണ അവഗണന
അമർഷത്തിൽ നെല്‍ക്കര്‍ഷകര്‍

കോട്ടയം സംസ്ഥാന ബജറ്റിൽ നെൽകർഷകരെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധം. സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. എന്നാൽ സംഭരണവില കൊടുക്കുമെന്ന് മാത്രമായിരുന്നു ബജറ്റ് പ്രസംഗത്തിലെ പരാമർശം. വി ഡി സതീശൻ പുതുയുഗയാത്രയുമായി ജില്ലയിലെത്തിയപ്പോൾ നെല്ലിന് സംഭരണവില 35 ആക്കുമെന്നും റിവോള്‍വിങ് ഫണ്ട് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണംപോലും കിട്ടാതെ അടുത്ത കൃഷിയിറക്കാൻ മാർഗമില്ലാതിരിക്കുന്പോഴാണ് ബജറ്റിലെ അവഗണന. കഴിഞ്ഞ ബജറ്റിലാണ് സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാർ വർധിപ്പിച്ചത്. കൂടാതെ നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടിയും വകയിരുത്തിയിരുന്നു. നെൽകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ സബ്സിഡികൾ നൽകുന്നത് കേരളത്തിലാണ്. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ച് ഇത്തവണ നിര്‍ദേശങ്ങളില്ല. ഉൽപ്പാദനച്ചെലവ് കുത്തനെ കൂടിയതിനാൽ സംഭരണവില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. തൊഴിലാളിളെ കിട്ടാനില്ലാത്തതതും കൊയ്‌ത്തുയന്ത്രങ്ങളുടെ വാടക കൂട്ടിയതും കർഷകർക്ക് തിരിച്ചടിയാണ്. കേരള ബാങ്കിന്റെ സഹായത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന പദ്ധതി എൽഡിഎഫ-് സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ ഇതും യുഡിഎ-ഫ് സർക്കാർ നിർത്തി. എസ്‌ബിഐ, കനറ ബാങ്കുകൾ മുഖേനയാണ് നിലവിൽ സംഭരണവില നൽകുന്നത്. എന്നാൽ എസ്‌ബിഐയിൽനിന്ന് നിരവധിപേർക്ക് പണം കിട്ടാനുണ്ടെന്ന് കർഷകർ പറയുന്നു. തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, മണിയാപറമ്പ്, അയ്മനം മഞ്ചാടിക്കരി, നാട്ടകം, കോട്ടയം മുനിസിപ്പാലിറ്റി, കല്ലറ ഭാഗങ്ങളിലെ കർഷകരുടെ കൂട്ടായ്‌മ ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകിയിരുന്നു. സംഭരണവില ഉയർത്തുന്നതുൾപ്പെടെ കർഷകരുടെ ആവശ്യങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.









0 comments