മുന്നറിയിപ്പ് ലഭിച്ചത് മഴപെയ്‌തശേഷം
മണ്ണിടിച്ചിലിൽ രണ്ടുമരണം

തീക്കോയി ചാമപ്പാറയിൽ മീനച്ചിലാറ്റിലെ മലവെള്ളപാച്ചിൽ
ഇൗരാറ്റുപേട്ട ജില്ലയിൽ വീണ്ടും അതിശക്തമായ മഴ. ഞായർ വൈകിട്ട് പെയ്‌തിറങ്ങിയ മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവള്ളപാച്ചിലിലുംരണ്ടുപേർ മരിച്ചു. തെക്കേക്കര മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. തീക്കോയിൽ ഇരുചക്രവാഹനത്തിനുമുകളിൽ മണ്ണിടിഞ്ഞ്ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ (35) മരിച്ചു. ജോസഫിന്റെ സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫ് (അപ്പച്ചൻ)യും ഭാര്യ കുഞ്ഞുഞ്ഞുമ്മയും രക്ഷപ്പെട്ടു. ഇൗരാറ്റുപേട്ട– വാഗമൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞമാസം മണ്ണിടിച്ചിലുണ്ടായ തീക്കോയി കാരിക്കോട് ടോപ്പിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണും കൂറ്റൻ പാറകളും വീണു. അപകടസമയത്ത് റോഡിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണ് പതിച്ചെങ്കിലും യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാഗമൺ, വെള്ളിക്കുളം, തീക്കോയി, പാലാ, ഭരണങ്ങാനം പ്രദേശങ്ങളിൽ കനത്തമഴയാണ് പെയ്‌തത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ഞായർ വൈകിട്ടോടെ വാഗമൺ മേഖലയിൽ അതിശക്ത മഴയാണ് പെയ്‌തത്. അവിടെനിന്നുള്ള മഴവെള്ളം കൂടി താഴേക്ക് ഒഴുകിവരുന്നതാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണം. മലവെള്ളപ്പാച്ചിലിൽ മീനച്ചിലാറിൽ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ മേസ്‌തിരിപ്പടി പ്രദേശത്തെ വീടുകളിൽ വെളളം കയറി. തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. ചൂണ്ടി, ചാമപ്പാറ എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടായിട്ടും മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്‌ചയുണ്ടായി. കിഴക്കേൻ മേഖലയിൽ ശക്തമായ മഴപെയ്‌തതിനുശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.










0 comments