മനവും നിറയ്‌ക്കും വള്ളത്തിലെ കഞ്ഞിക്കട

കുമരകം ചന്തക്കവലയിൽ ബോട്ടിൽ ഒരുക്കിയ കഞ്ഞിക്കടയിൽ അനിയനും ഭാര്യ ഐഷയും ഭക്ഷണം വിളമ്പുന്നു
കുമരകം കുമരകത്ത് പോകുന്നവർ ചന്തക്കലയിൽ തോട്ടിൽ കിടക്കുന്ന ഇൗ വലിയ വള്ളം ശ്രദ്ധിക്കാതെ പോകില്ല. വെറും വള്ളമല്ല ഉച്ചയ്‌ക്ക് ഇതുവഴി വന്നാൽ നല്ല ചൂട് കഞ്ഞിയും ചമ്മന്തിയും അച്ചാറും പയറും മീൻപീരയും പപ്പടവും കൂട്ടി ഒന്നാന്തിരം കഞ്ഞി കുടിക്കാം. കുമരകം, കൊച്ചുകളത്ര വീട്ടിൽ കെ എൻ അനിയൻ എന്ന അനിയൻ ചേട്ടന്റെ മിനി കഞ്ഞിക്കടയാണ് വള്ളം. വള്ളം കഞ്ഞിക്കടയായതിന്റെ പിന്നിൽ ഒരു വലിയ അധ്വാനത്തിന്റെ കഥയുണ്ട്. കപ്പക്കച്ചവടം മുതൽ മീൻവിൽക്കൽ വരെ ജോലി നോക്കിയിട്ടുണ്ട്. കാര്യമായ പുരോഗതിയില്ലാതെ വന്നതോടെയാണ് സ്വന്തം വള്ളത്തിൽ ആഹാരശാല എന്ന ആശയം ഉദിക്കുന്നത്. കുറഞ്ഞ കാശിന് നല്ല ആഹാരം കൊടുക്കുക അതായിരുന്നു ലക്ഷ്യം. അതിനായി ടൺകണക്കിന് നെല്ല് ചാക്ക് കേറുന്ന വള്ളത്തിൽ മേൽക്കൂര അടക്കം ഒരുക്കി ബോട്ട് രൂപത്തിലാക്കി. വള്ളത്തിന്റെ ഇടക്കുള്ള ഇരിപ്പിടം മാറ്റി കസേരയും മേശയും നിരത്തി. ഒരു ഭാഗം അടുക്കളയും. നല്ല പാചകക്കാരൻ കൂടിയായ അഖിലും ഒപ്പം ചേർന്നതോടെ സംഭവം റെഡി. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം 2018ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് വള്ളത്തിൽ റെസ്‌റ്റോറന്റ് തുടങ്ങുന്നത്. വൈകുന്നേരം വള്ളത്തിൽ ഫാസ്‌റ്റ് ഫുഡ് ആരംഭിച്ചു. ഒരുവിധം കച്ചവടം പിടിച്ച് വന്നപ്പോഴാണ് കോവിഡ് വരുന്നത്. ഇതോടെ കച്ചവടത്തിന് പൂട്ടിട്ട്. വള്ളം തീരത്ത് അടുപ്പിച്ച്. പിന്നീട് ഒരുപാട് നാൾ വെറുതെ കിടന്നു. ഇൗ മെയ്‌മാസത്തിൽ ഉച്ചക്കഞ്ഞിയുമായി വള്ളക്കട തുടങ്ങുന്നത്. രുചിയുള്ള ആഹാരം നൽകുന്നതിനാൽ ആളുകൾ വരാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വീട്ടിൽ പാചകം ചെയ്‌താണ് കഞ്ഞിയും കറിയും വള്ളത്തിൽ എത്തിക്കുന്നത്. സഹായിയായി ഭാര്യ ഐഷയും ഒപ്പമുണ്ട്. വയസ് 65 ഉണ്ടേലും വെറുതെ ഇരിക്കാൻ അനിയചേട്ടൻ ഇപ്പഴും തയാറല്ല.









0 comments