ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

രാമപുരത്ത് ബസും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടം
രാമപുരം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ പരിക്ക് ഗുരുതരമാണ്. പാലാ-–കൂത്താട്ടുകുളം റോഡില്‍ രാമപുരം ടൗണിന് സമീപം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ മുന്‍വശത്ത് ശനി വൈകിട്ട് 3.30നാണ് അപകടം. എതിര്‍ദിശയില്‍നിന്ന് എത്തിയ ഇരുവാഹനങ്ങളും ഇടയക്ക് എത്തിയ സ്കൂട്ടറിൽ ഇടിക്കാതെ വെട്ടിച്ചപ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റിലയില്‍നിന്ന് പാലായ്ക്ക് വരികയായിരുന്ന പിറവം ഡിപ്പോയിലെ ബസും മധുരയില്‍ നിന്നെത്തി പാലായില്‍ ലോഡിറക്കിയ ശേഷം കളമശേരിക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവര്‍ കൊല്ലം പുളിയന്‍ കോവില്‍ റോബിന്‍ ഭവനില്‍ റോബിനെ(38) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് ഡ്രൈവര്‍ കുറുപ്പംപടി സ്വദേശി സി ശിവന്‍(55), പൊന്‍കുന്നം സ്വദേശികളായ ആദര്‍ശ് കെ പ്രവീണ്‍(22), സുരേഷ് കുമാര്‍(49), പീരുമേട് സ്വദേശികളായ ശരണ്യാ ശശി(24), സജീവ്(58), പൂവരണി സ്വദേശിനി അലീന(28), കരൂര്‍ സ്വദേശിനി ഉഷ(54), വള്ളിച്ചിറ സ്വദേശി സെബിന്‍ ഡൊമിനിക്ക്(32), കൊടിക്കുന്നം സ്വദേശിനി മിനി(51), രാമമംഗലം സ്വദേശി കുര്യാക്കോസ്(62), പൂഞ്ഞാര്‍ സ്വദേശിനി ജോമിറ്റ്(25), സജീവ്(24) എന്നിവരെ പാലാ ജനറലാശുപത്രിയിലും രാമപുരം മേതിരി തേക്കുംകാട്ടിൽ എം ആര്‍ രാജു(56)വിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പാലാ- – കൂത്താട്ടുകുളം റോഡില്‍ രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. രാമപുരം പൊലിസും ഓടിക്കൂടിയ നാട്ടുകാര്‍ ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.










0 comments