കടുത്തുരുത്തി പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

മുണ്ടാർ പാടശേഖരങ്ങളിലെ ബണ്ടുകളിലെ വീട്ടുമുറ്റത്ത് വരെ വെള്ളം കയറിയതിനാൽ വള്ളത്തെ ആശ്രയിക്കുന്ന വീട്ടമ്മ
കടുത്തുരുത്തി
പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും രൂക്ഷമായ വെള്ളപ്പൊക്കം. ശക്തമായ മഴയിലും കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് തോടുകൾ വഴി എത്തുന്ന വെള്ളം കൂടിയായപ്പോൾ മേഖല വെള്ളത്തിനടിയിലായി. എഴുമാന്തുരത്ത്, ആപ്പുഴ, പാലക്കത്തറ, കല്ലുപുര വാക്കേത്തറ റോഡ്, എന്നിവിടങ്ങൾ ഒറ്റപ്പെട്ടു. കഴിഞ്ഞ മെയിലുണ്ടായ വെള്ളപൊക്കത്തിൽ ഭൂരിഭാഗവും ബന്ധുവീടുകളിലും എഴുമാന്തുരുത്തിലെ ഗവ. യു പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്കും മാറിയിരുന്നു. തിരിച്ചെത്തിയവർ തട്ടാം പറമ്പ് സൗത്ത് തട്ടാം പറമ്പ് വെസ്റ്റ്, മുശാര എന്നീ പാടശേഖരങ്ങളിൽ കൃഷിയും ഇറക്കി. പറമ്പൻകരി, പറമ്പൻകരി 54, മുണ്ടാർ പുലയ കോളനി എന്നീ പാടശേഖരങ്ങൾ കൃഷിക്കായി ഒരുക്കി. മറ്റു പാടശേഖരങ്ങളിൽ കൃഷിക്കായി പ്രാഥമിക പണികൾ ആരംഭിച്ചപ്പോഴത്തേക്കും വെള്ളം ഉയർന്നു. വെള്ളം വീണ്ടും ഉയർന്നാൽ കൃഷി പണികൾ മുടങ്ങും. വാക്കെത്തറ റോഡിൽ ഇത്തവണ വെള്ളം ഉയർന്ന നിലയിലാണ്. മഴ ശക്തമായതോടെ വൈദ്യുതി എത്താത്തതിനാൽ പാടത്തേ വെള്ളം വറ്റിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാടശേഖങ്ങളിലെ മോട്ടർ തറകളിലേക്ക് പ്രത്യേകം ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാൻ കൃഷി വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.










0 comments