വസ്തുതർക്കം: ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കി സിമന്റിട്ട് മൂടി, ദമ്പതികൾ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
റായ്പൂർ : ഛത്തീസ്ഗഡിൽ വസ്തുതർക്കത്തിന്റെ പേരിൽ ദമ്പതികൾ ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി. മൃതദേഹം പെട്ടിയിലടച്ച് സിമന്റിട്ട് മൂടി. റായ്പൂരിലെ ജനവാസ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിമന്റിൽ പൊതിഞ്ഞ് സ്യൂട്ട്കേസിനുള്ളിൽ വച്ച് സ്റ്റീൽ ട്രങ്കിനുള്ളിൽ പൂട്ടിയ നിലയിലായിരുന്നു മൃതദേഹം. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് കൊല നടത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അങ്കിത് ഉപാധ്യായയും ഭാര്യയുമാണ് പിടിയിലായത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുവരും കിഷോർ പൈക്രയെന്ന വ്യക്തിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി റായ്പൂർ എസ്എസ്പി ലാൽ ഉമേദ് സിംഗ് പറഞ്ഞു.
ഹണ്ടിപാറയിലെ എച്ച്എംടി ചൗക്കിൽ താമസിക്കുന്ന പൈക്ര, അങ്കിതിന്റെ സഹായത്തോടെ മൊഹാദി ഗ്രാമത്തിലെ ഒരു സ്ഥലം 50 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായും എന്നാൽ സമ്മതിച്ചതിലും 20 ലക്ഷം രൂപ കുറവാണ് പൈക്രയ്ക്ക് ലഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് പൈക്ര ഭീഷണിപ്പെടുത്തിയപ്പോൾ അങ്കിതും ഭാര്യയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായും പൊലീസ് പറയുന്നു. ചങ്കോരഭത ഗ്രാമത്തിൽ നിന്നുള്ളവരാണ് ദമ്പതികൾ.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. കിഷോറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പുരുഷൻമാർ കാറിലെത്തി മൃതദേഹം അടങ്ങിയ ട്രങ്ക് പെട്ടി ഉപേക്ഷിക്കുന്നതും ഇരുചക്രവാഹനത്തിൽ ഒരു സ്ത്രി ഇവരെ പിന്തുടരുന്നതും കണ്ടു. അന്വേഷണത്തിൽ ഇത് അങ്കിതും ഭാര്യയും അങ്കിതിന്റെ പിതാവും ആണെന്ന് കണ്ടെത്തുകയായിരുന്നു.











0 comments