ഒടുവിൽ എൻടിഎ പ്രതികരിച്ചു; യുജിസി നെറ്റ് പ്രൊവിഷണൽ ഉത്തര സൂചിക ഈ ആഴ്ച

ന്യൂഡൽഹി: പരീക്ഷാ വീഴ്ചകളും ചോര്‍ച്ചയും തുടര്‍ച്ചയായതോടെ ആശങ്കയിലായ പതിനായിര കണക്കിന് വിദ്യാര്‍ഥികൾക്ക് ആശ്വാസം. ഏറെ നാൾനീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവിൽ വിവാദത്തിലായ യുജിസി നെറ്റ് പരീക്ഷയുടെ പ്രൊവിഷണൽ ആൻസര്‍ കീ ഈ ആഴ്ച പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.
യു.ജി.സി നെറ്റ് (UGC-NET- 2026) പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ഈ ആഴ്ച തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. സിഎസ്ഐആർ നെറ്റ് (CSIR-NET), ഐസിഎആർ , എഐഇഇഎ (ICAR AIEEA PG & AICE PhD) എന്നീ പരീക്ഷകളുടെയും താൽക്കാലിക ഉത്തരസൂചികകൾ ഇതോടൊപ്പം പുറത്തുവിടും. ഔദ്യോഗിക വെബ്സൈറ്റിൽ https://ugcnet.nta.nic.in/ പ്രസിദ്ധപ്പെടുത്തും.
ഇംഗ്ലീഷ് പരീക്ഷയിൽ പഴയ പേപ്പറിൽ നിന്നുള്ള 67 ചോദ്യങ്ങൾ ആവര്‍ത്തിച്ചതും സോഷ്യോളജി പരീക്ഷയിലെ അബദ്ധങ്ങളും ഉൾപ്പെടെ ഇത്തവണ വലിയ പരാതികൾ ഉയര്‍ന്നിരുന്നു. ജൂൺ 22മുതൽ 30വരെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിപരീക്ഷ നടത്തിയത്. ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. സാധാരണയായി പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്താറുള്ളതാണ്. മാത്രമല്ല ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു വന്നു.
ജൂലായ് 17, 18ദിവസങ്ങളിലാണ് സയൻസ് വിഷയങ്ങളുടെ യുജിസി സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. ഇതിന്റെയും ഉത്തരസൂചികയും ഫലപ്രഖ്യാപനവും അനിശ്ചിതത്വത്തിലായിരുന്നു. ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ പരീക്ഷയെഴുതിയത്.
Related News
യുജിസി നെറ്റിന്റെ കഴിഞ്ഞ ഡിസംബർ സെഷൻ പരീക്ഷയെ കുറിച്ചും പരാതികൾ ഉണ്ടായിരുന്നു. ഡിസംബർ 31 മുതൽ ജനുവരി 7 വരെയാണു പരീക്ഷ നടന്നത്. പ്രാഥമിക ഉത്തരസൂചിക ജനുവരി 14നു പ്രസിദ്ധീകരിച്ചു. അന്തിമ ഫലം ഫെബ്രുവരി രണ്ടിനാണു പ്രസിദ്ധീകരിച്ചത്. പ്രാഥമിക ഉത്തരസൂചികയിൽ പരാതി അറിയിക്കാൻ ഒരു ചോദ്യത്തിനു 200 രൂപ വീതമാണു ഫീസ് വാങ്ങിച്ചു. എന്നാൽ പരാതിപ്പെട്ടിട്ടും അന്തിമ ഉത്തരസൂചികയിൽ പിഴവുകൾ തിരുത്തിയില്ലെന്നും ഇതു ഫലത്തെ ബാധിച്ചെന്നുമാണ് വിദ്യാർഥികൾ പരാതിപ്പെട്ടു. എൻടിഎ നിശ്ശബ്ദത തുടര്‍ന്നതോടെ കേസ് കോടതിയിലും എത്തിയിരുന്നു.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന പരീക്ഷയാണ് യുജിസി നെറ്റ്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും ഇവർക്ക് അർഹതയുണ്ട്.










0 comments