ഓലയ്ക്കും ഊബറിനും പകരക്കാരൻ; 'ഭാരത് ടാക്സി' ജനുവരിയിൽ നിരത്തിലിറങ്ങും

ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ അംഗീകൃത ടാക്സി സർവീസ് 'ഭാരത് ടാക്സി' ജനുവരി ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ സ്വകാര്യ അഗ്രഗേറ്റർമാരുടെ ചൂഷണത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം വരുന്നത്.
സ്വകാര്യ കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷനും അനാവശ്യമായ സർജ് പ്രൈസിംഗും ഒഴിവാക്കി കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് മികച്ച സേവനം നൽകാനാണ് ഭാരത് ടാക്സി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹി എൻസിആർ മേഖലയിലാണ് സർവീസ് ലഭ്യമാകുക. ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ, കാറുകൾ എന്നിവ ഈ പ്ലാറ്റ്‌ഫോമിന് കീഴിൽ അണിനിരക്കും.
മലിനീകരണ പ്രതിസന്ധി കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ജനുവരി ഒന്നിന് ഔദ്യോഗികമായി പുറത്തിറക്കും. ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ ഭാരത് ടാക്സിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ ഡ്രൈവർമാരിൽ നിന്ന് 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ ഭാരത് ടാക്സി വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കൂ എന്നത് ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










0 comments