പശ്ചിമേഷ്യൻ പ്രതിസന്ധി; വാഹന വിപണിയെ തളർത്തി വിലക്കയറ്റം

മുംബൈ : പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വാഹന നിർമ്മാണ മേഖല അസംസ്കൃത വസ്തുക്കളുടെയും മറ്റ് ഇൻപുട്ടുകളുടെയും വില വർധിക്കുന്നതിനാൽ വാഹനങ്ങൾക്ക് വില വർധിപ്പിച്ച് കമ്പനികൾ. വരും മാസങ്ങളിൽ ഉൽപ്പാദനത്തെയും കയറ്റുമതിയെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്നും വിതരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ പ്രമുഖ വാഹന വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് വ്യക്തമാക്കിയിരുന്നു. വ്യവസായ ആവശ്യങ്ങൾക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
വാണിജ്യ വാഹനങ്ങൾക്ക് അടുത്ത മാസം മുതൽ വില വർധിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്സ്. ഏപ്രിൽ 1 മുതൽ ഏകദേശം 1.5 ശതമാനം വരെ വില വർധിപ്പാക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ഇന്ത്യയിലെ ആഡംബര കാറുകൾക്ക് മെഴ്സിഡസ് ബെൻസ് വില വർധിപ്പിച്ചതിന് പിന്നാലെയാണിത്.
ഏപ്രിൽ 1 മുതൽ കമ്പനിയുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വില വർധനവിൽ മാറ്റമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഓട്ടോമൊബൈൽ മേഖല കടുത്ത സാമ്പത്തിക സമ്മർദങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും ഉൽപ്പാദനച്ചെലവും നിയന്ത്രിക്കുന്നതിനായി നിർമ്മാതാക്കൾ വാഹനങ്ങളുടെ വിലയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.
താരിഫ് സംബന്ധമായ സമ്മർദങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ അമിതമായ വില, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിങ്ങനെ വിവിധ പ്രതിസന്ധികളെയാണ് ഓട്ടോമൊബൈൽ വ്യവസായം നിലവിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മെമ്മറി ചിപ്പുകളുടെ ക്ഷാമം ഉൽപ്പാദനത്തെ ബാധിക്കുന്ന പുതിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആഗോളതലത്തിൽ വാഹനങ്ങൾക്കുള്ള ആവശ്യകത വർധിച്ചിട്ടുണ്ട്.
2025 വർഷത്തിൽ വിപണി ചെറിയ വളർച്ച രേഖപ്പെടുത്തിയെങ്കിലും 2026 വർഷത്തിന്റെ തുടക്കം വാഹന വിപണിക്ക് അത്ര വളർച്ചയുണ്ടായിട്ടില്ല. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വാഹന വിൽപ്പനയിൽ യഥാക്രമം 6.8 ശതമാനം, 0.8 ശതമാനം, 3.9 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.










0 comments