സവാള വിലയിലും കൊള്ള; ഇടനിലക്കാർക്ക് ലാഭമൊരുക്കുന്ന കേന്ദ്രനയം

മുംബൈ : പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയങ്ങളുടെ ബാക്കിപത്രമായി രാജ്യത്ത് സവാള വിലയും കുതിച്ചുയരുകയാണ്. ഒരു മാസം കൊണ്ടാണ് സവാള വിലയിൽ വൻ വർധനയുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിളനാശത്തിന്റെയും പേരുപറഞ്ഞ് ഇടനിലക്കാർക്ക് കൊള്ള ലാഭമെടുക്കാൻ അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. അതേസമയം കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കേന്ദ്രം തുടരുന്നത്.
സെപ്തംബർ ഒന്നോടെ സവാളയുടെ വില കിലോക്ക് 50 രൂപക്കടുത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28.48 രൂപയായിരുന്നു സവാളയുടെ വില. ഒരു വർഷത്തിനിടെ 74 ശതമാനത്തിലധികമാണ് വർധനയുണ്ടായത്. ആഗസ്ത് ഒന്നിന് 35.47 രൂപയായിരുന്ന സവാളയുടെ വിലയാണ് ഒരു മാസത്തിനിടെ കുത്തനെ ഉയർന്നത്. കൊൽക്കത്തയിലും ചെന്നൈയിലും വില 60 രൂപക്കടുത്തെത്തി. അതേസമയം വടക്കേ ഇന്ത്യയിലെ ചില വിപണികളിൽ 70 രൂപയ്ക്കും മുകളിലാണ് വില.
എന്താണ് വിലക്കയറ്റത്തിന് പിന്നിൽ?
സവാളയുടെ വില കുത്തനെ ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന് വിളവ് കുറഞ്ഞതാണ്. മഹാരാഷ്ട്രയിലെ ഉല്പാദനത്തിൽ 5-7 ശതമാനം വരെയാണ് ഖാരിഫ് കാലത്ത് കുറവുണ്ടായത്. വിളവെടുപ്പ് സമയത്തെ ശക്തമായ മഴയും തിരിച്ചടിയായി. മറ്റൊരു കാരണം സവാളയുടെ സംഭരണനഷ്ടമാണ്. ഇത് കർഷകർക്കും വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. സംഭരണശേഷിയുടെ പരിമിതിയും നഷ്ടം വർധിച്ചതുമാണ് വിപണിയിലെ ലഭ്യതയെ ബാധിച്ചത്. ഉല്പാദനകേന്ദ്രങ്ങളിൽ നിന്ന് വിപണിയിലേക്കുള്ള വിതരണവും ഇതോടെ തടസപ്പെട്ടു. ഇതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഉത്സവകാലത്ത് ആവശ്യകത ഉയർന്നതിനൊപ്പം മുകളിൽ പറഞ്ഞ കാരണങ്ങൾ കൂടിയായപ്പോൾ വില വർധിച്ചു. സവാള ലഭിക്കാത്ത സാഹചര്യത്തിൽ ആവശ്യകത കൂടിയത് വിലയെ നേരിട്ട് ബാധിച്ചു.
വിപണിയിലെ ഈ അസ്ഥിരതക്ക് കാരണം കർഷകർക്ക് വിളവെടുക്കുന്ന സവാള സംഭരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ നിരന്തരം തുടരുന്ന അനാസ്ഥയാണ്. വില നിയന്ത്രിക്കാൻ കേന്ദ്രം ബഫർ സ്റ്റോക്കിലുള്ള സവാള വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകരെയാണ്.
വിപണിയിൽ വില കുതിച്ചുയരുമ്പോഴും അതിന്റെ യാതൊരു ഗുണവും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. റാബി സീസണിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ കർഷകർക്ക് കിലോക്ക് വെറും ഒരു രൂപ നിരക്കിൽ വിള വിറ്റൊഴിക്കേണ്ടി വന്നിരുന്നു. പിന്നീട് സർക്കാർ സംഭരണവില ഉയർത്തിയെങ്കിലും കുറഞ്ഞ വിലക്ക് വിള വിറ്റൊഴിച്ച കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടിയില്ല.
വിലക്കയറ്റത്തിന്റെ ഭാരം സാധാരണക്കാരിൽ കെട്ടിവെക്കുന്നതിനൊപ്പം കർഷകരുടെ അധ്വാനത്തിന് വിലകല്പിക്കാതെ ഇടനിലക്കാർക്കും കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കർഷകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാതെ കാർഷികോല്പന്നങ്ങളുടെ വില വർധന പിടിച്ചുകെട്ടാനാവില്ല.










0 comments