ഗംഗ കരകവിയുന്നു, പട്ന നഗരം പ്രളയ ഭീതിയിൽ

പട്ന: ബിഹാറിൽ കനത്ത മഴയും നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കവും തുടരുന്നതിനിടെ സംസ്ഥാന തലസ്ഥാനമായ പട്നയിൽ പ്രളയ ഭീതി. താഴ്ന്ന പ്രദേശങ്ങളിൽ മുഴുവൻ വെള്ളം കയറി. നഗരത്തിലെ ഗാന്ധിഘട്ടിൽ ജലനിരപ്പ് ഇതുവരെ രേഖപ്പെടുത്തിയതിലും ഉയരത്തിലാണ്. പ്രളയ പരിധി റെക്കോര്‍ഡ് നില കവിഞ്ഞതോടെ പരക്കെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നേപ്പാളിലും വടക്കേ ഇന്ത്യയിലുടനീളവും കനത്ത മഴ തുടരുന്നതും ഡാമുകൾ തുറന്നു വിട്ടതും കിഴക്കൻ ഇന്ത്യയിലെ മുഴുവൻ നദികളിലും വെള്ളം ഉയരാൻ ഇടയാക്കി. പ്ടനയിലെ ഗാന്ധിഘട്ടിൽ ശനിയാഴ്ച രാവിലെ വെറും നാല് മണിക്കൂറിനുള്ളിൽ ജലനിരപ്പ് പത്ത് സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു.എംഎസ്എൽ നില 50.62 മീറ്റര്‍ വരെ എത്തുമെന്നാണ് ജലവിഭവ വകുപ്പിന്റെ കണക്ക്. ഇതുവരെ അനുഭവപ്പെടാത്ത ജലപ്രവാഹമാവും ഇത്.
ഗംഗയ്ക്ക് പുറമെ ഗന്ധക്, കോസി, ബുർഹി ഗന്ധക്, ബാഗ്മതി, പൻപൻ, ഘാഘ്‌റ തുടങ്ങിയ പ്രധാന നദികളും പലയിടത്തും കരകവിഞ്ഞു. ബിഹാറിൽ ബക്സർ, മുംഗേർ, ഖഗറിയ, ശരൺ, ബെഗുസരായ്, കാത്തിഹാർ, ലഖിസരായ് ജില്ലകളിലും ഗംഗയും പോഷക നദികളും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
യുപിയിലും ബംഗാളിലും കെടുതികൾ
ഉത്തര്‍ പ്രദേശിലും പശ്ചിമബംഗാളിലും അസമിലും സമാന സ്ഥിതി തുടരുകയാണ്. വാരണാസിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സ്നാനഘട്ടങ്ങൾ അടച്ചിരിക്കയാണ്. ആരതി പോലുള്ള ആചാരങ്ങൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തര്‍ പ്രദേശിലെ തന്നെ പ്രയാഗ് രാജ്, ബല്ലിയ, ഗാസിപ്പൂര്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക കെടുതികളിലാണ്.

ഗംഗ പശ്ചിമബംഗാളിൽ എത്തുന്നതോടെ മാൽദ,മുര്‍ഷിതബാദ് ജില്ലകളിലും കരയിടിച്ചിലും പ്രളയവും തുടരുന്നു. ദാമോദർ വാലി കോർപ്പറേഷൻ ഡാമുകൾ തുറന്നത് ദക്ഷിണ ബംഗാളിലെ ഹൂഗ്ലി, ഹൗറ, മേദിനിപൂർ ജില്ലകളിലും ദുരിതം വിതച്ചു. ബ്രമ്ഹപുത്രയിൽ ഒഴുകിയെത്തുന്ന പ്രളയ ജലം അസമിൽ നേരത്തെ തുടരന്നു പ്രളയ സാഹര്യത്തെ കൂടുതൽ രൂക്ഷമാക്കി.










0 comments