ഗുസ്തി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു

അശ്വിനി മനോഹർ പോൾ (ഇടത്), നൽദുർഗ് കോട്ട (വലത്)
മുംബൈ: മഹാരാഷ്ട്രയിൽ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മക്കളോടൊപ്പം ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. അശ്വതിയുടെ പിതാവ് താനാജി ശിവാജി മൊഹിതെയുടെ പരാതിയെ തുടർന്നാണ് നടപടി. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ധാരാശിവ് പൊലീസ് കേസെടുത്തത്.
‘മഹാരാഷ്‌ട്രയുടെ പെൺപുലി’യെന്ന് അറിയപ്പെട്ട ദേശീയ ഗുസ്‌തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളെ 150 അടി പൊക്കമുള്ള കോട്ടയില്‍നിന്നും തള്ളിയിട്ടശേഷം ജീവനൊടുക്കുകയായിരുന്നു. വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിൻക്യയും തൽക്ഷണം മരിച്ചു. ഇരട്ടപെൺക്കുട്ടികളിൽ ഒരാളായ ക്രാന്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മറ്റൊരു മകളായ വീര ഗുരുതരമായി പരിക്കേറ്റ് ധാരാശിവ സർക്കാർ ആശുപത്രിയിൽ വെന്റിലേന്ററിലാണ്.
ദേശീയ തലത്തിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും നേടിയ താരമാണ് അശ്വിനി. മകളുടെ മരണത്തിന് കാരണം ഗാർഹിക പീഡനമാണെന്ന് അശ്വിനിയുടെ അച്ഛൻ തനാജി മൊഹിതെ ആരോപിച്ചിരുന്നു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് നിരന്തരം മാനസിക, ശാരീരിക പീഡനങ്ങൾ നേരിട്ടെന്നും മൊഹിതെ പറഞ്ഞു.
അശ്വിനിയുടെ കായിക മികവ് പരിഗണിച്ച് മഹാരാഷ്‌ട്ര സർക്കാർ സംസ്ഥാന സുരക്ഷാ കോർപറേഷനിൽ ജോലി നൽകിയിരുന്നു. എന്നാൽ, ഓട്ടോ തൊഴിലാളിയായ ഭർത്താവ് മനോഹറിന്റെ നിർബന്ധപ്രകാരം അഞ്ചുമാസം മുൻപ് ജോലിയിൽ നിന്ന് രാജി വച്ചിരുന്നു.










0 comments