Deshabhimani

നവകേരള നിർമിതിക്ക‌് ഒരു മുഖവുര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2018, 06:32 PM | 0 min read


കേരളത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായി കണക്കാക്കാവുന്ന പ്രളയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണത്തിനും അതീതമായി ചിന്തിക്കാൻ മലയാളികളെ നിർബന്ധിതരാക്കിയിരിക്കുന്നു. നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുകയും  തകർന്നുപോയ ഭൗതികസാഹചര്യങ്ങൾ വീണ്ടെടുക്കുകയും ചെയ്യുന്നതിൽ പ്രതികരണം ചുരുക്കിക്കൂടെന്ന അഭിപ്രായത്തിന് പ്രാബല്യം സിദ്ധിച്ചിരിക്കുന്നു. ഈ അഭിപ്രായം ആദ്യമായി പ്രകടിപ്പിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഈ ദുരന്തത്തെ ഒരു “പുതിയ കേരളം’ സൃഷ്ടിക്കാനുള്ള അവസരമായി സമീപിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനത്തിന് ചെലവാക്കുന്ന പണത്തെ ഒരു നിക്ഷേപമായി കണക്കാക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. പ്രളയം എന്ന പ്രകൃതിക്ഷോഭത്തിനോടുണ്ടായ ക്രിയാത്മകമായ പ്രതികരണമായി ഇതിനെ പരിഗണിക്കാം.

പുതിയ ഇന്ത്യ പുതിയ കേരളം എന്നിവ ആവർത്തനംകൊണ്ട്  വിരസമായ വാക്കുകളാണ്. പുതിയ എന്നതുകൊണ്ട‌് നിലവിൽനിന്ന‌് വ്യത്യസ്തമായ എന്നേ പലപ്പോഴും അർഥമാക്കുന്നുള്ളൂ. ആധുനികം എന്ന വിവക്ഷ ഉണ്ടായിക്കൊള്ളണമെന്നില്ല. കൊളോണിയൽ ഭരണം ഫ്യൂഡൽ നാടുവാഴിത്തഭരണത്തിൽനിന്ന‌് വ്യത്യസ്തമായ ഒരു പുതിയ വ്യവസ്ഥയായി വിവക്ഷിക്കപ്പെട്ടു.  മുതലാളിത്തത്തിന്റെ വിത്തുകൾ പാകാൻ കൊളോണിയൽ ഭരണം നിമിത്തമായെങ്കിൽക്കൂടി കൊളോണിയൽ ഭരണം മുതലാളിത്തഭരണമായിരുന്നില്ല. കൊളോണിയൽ ചൂഷണത്തിന് വഴിയൊരുക്കിയ, അതിലൂടെ മുതലാളിത്തവളർച്ചയ്ക്ക് സഹായിച്ച ഭരണവ്യവസ്ഥയായിരുന്നു അത്. അതേപോലെതന്നെ കൊളോണിയൽ കാലഘട്ടത്തിൽ ഒരു പുതിയ ഇന്ത്യ വിഭാവനംചെയ്ത ദേശിയവാദികൾ സ്വപ്നം കണ്ട ഇന്ത്യ, ഒരു ബൂർഷ്വാ ജനാധിപത്യരാഷ്ട്രവും വ്യവസ്ഥിതിയുമായിരുന്നു. അതിൽനിന്ന‌് വ്യത്യസ്തമായ ഒരു സംവിധാനം രൂപകൽപ്പന ചെയ്തത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. രണ്ടു പേരും പുതിയ ഇന്ത്യക്കുവേണ്ടി വാദിച്ചു. പക്ഷേ അവരുടെ പുതിയ ഇന്ത്യ എന്ന സങ്കൽപ്പം തികച്ചും വ്യത്യസ്തമായിരുന്നു.  പുതിയ എന്നവാക്കിന്റെ സന്ദർഭവും വ്യാപ്തിയും വ്യത്യസ്തമായിരുന്നു.

സമകാലീന ഇന്ത്യയിലെ ശബ്ദകോശത്തിൽ പുതിയ എന്ന വാക്ക് പ്രചുരപ്രചാരമുള്ളതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രധാനമന്ത്രിയും ഈ വാക്കുകൾ ഉപയോഗിക്കുന്നു. രണ്ടുപേരും ആഹ്വാനം ചെയ്യുന്നത് പുതിയ, സമൂഹസൃഷ്ടിക്കാണ്. പക്ഷേ അവരുടെ കർമപദ്ധതികൾതമ്മിൽ കടലും കടലാടിയുംതമ്മിലുള്ള ബന്ധമേയുള്ളൂ. പ്രധാനമന്ത്രി കോർപറേറ്റ് മുതലാളിത്തത്തിന് മേൽക്കോയ്മയുള്ള, അമേരിക്കൻ സാമ്രാജ്യത്വത്തിനോട് വിധേയത്വമുള്ള മുതലാളിത്ത സമ്പദ‌്‌വ്യവസ്ഥയാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലാകട്ടെ, ജനസാമാന്യത്തിന്റെ  താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ഭരണസംസ്കാരം പ്രായോഗികമാക്കാനുള്ള ശ്രമമാണ‌് ഉദ്ദേശിക്കുന്നത‌്. കൂടാതെ പ്രധാനമന്ത്രി പുതിയ ഇന്ത്യയുടെ അടിത്തറ കെട്ടിപ്പടുക്കുന്നത‌് മതവിദ്വേഷത്തിലും അസഹിഷ്ണുതയിലുമാണെങ്കിൽ മുഖ്യമന്ത്രി പുതിയ സമൂഹത്തെ തേടുന്നത് മതനിരപേക്ഷതയിലും ജാതി‐മത സൗഹാർദത്തിലും സാമൂഹ്യസമത്വത്തിലുമാണ്. പുതിയ കേരളവും പുതിയ ഇന്ത്യയും എന്ന സങ്കൽപ്പങ്ങൾ ഈ രണ്ട് നേതാക്കന്മാരുടെ കാഴ്ചപ്പാടുകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് തികച്ചും വ്യത്യസ്തമാണ്. അവ ലക്ഷ്യമിടുന്നത് വ്യത്യസ്തമായ സാമൂഹ്യവ്യവസ്ഥിതിയെയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ പുതുമ പ്രതിലോമകരമാണെങ്കിൽ കേരളം സ്വപ്നം കാണുന്ന പുതുമ ആരോഗ്യകരവും പുരോഗമനാത്മകവുമാണ‌്.

പ്രകൃതിയോടുള്ള ആദരം
ഈ ആരോഗ്യകരമായ പുരോഗതിയുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് വിചിന്തനം ചെയ്യാനുള്ള സന്ദർഭം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പ്രളയം വരുത്തിവച്ച വ്യാപകമായ നാശനഷ്ടങ്ങൾ. ആ നാശനഷ്ടങ്ങൾ സമ്പത്തിന്റെയും ഭൗതികസാഹചര്യങ്ങളുടെയും തകർച്ചയിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.  പ്രളയാനന്തരചിന്തയിൽ ഈ മാറ്റത്തിന്റെ ഭാവി പ്രത്യാഘാതങ്ങളെ അടിവരയിടേണ്ടത‌് അനിവാര്യമാണ‌്.

പ്രളയം പ്രകൃതിയുടെ ക്രൂരമായ ഒരു വികൃതിയാണെന്നത് അനിഷേധ്യമാണെങ്കിൽക്കൂടി അത് ഇടവരുത്തിയ കെടുതിയുടെ തീവ്രത മനുഷ്യനിർമിതമാണെന്ന വിമർശനം ഗൗരവപൂർവമായ പരിഗണന അർഹിക്കുന്നു. പ്രകൃതിയെ സമീപിക്കുന്നത് അതീവ ബഹുമാനത്തോടെയായിരിക്കണമെന്ന് ശഠിച്ച വ്യക്തിയാണല്ലോ ഇന്ത്യയുടെ രാഷ്ട്രപിതാവ്. നിറഞ്ഞൊഴുകുന്ന നദികളിൽനിന്നുപോലും വെള്ളം ഉപയോഗിക്കുന്നതിൽ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. പക്ഷേ പ്രകൃതിയോടുള്ള ഈ ആദരവ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. പകരം പ്രകൃതിയെ ചൂഷണംചെയ്യാനും അടിമപ്പെടുത്താനുമുള്ള താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്.

ഈ ആദരവ് നഷ്ടപ്പെട്ടതാണ് പ്രളയംപോലുള്ള ദുരന്തങ്ങൾ സൃഷ്ടിച്ച വമ്പിച്ച നാശനഷ്ടങ്ങൾക്ക‌് കാരണം. പ്രകൃതിയുടെ വഴി പിഴയ‌്ക്കുന്ന സന്ദർഭങ്ങളിൽ അവയെ ഉൾക്കൊള്ളാൻ പ്രകൃതിതന്നെ പോംവഴികൾ കാണുന്നു. മനുഷ്യന്റെ ദുരാഗ്രഹംകൊണ്ട് ആ വഴികൾ അടയ‌്ക്കപ്പെടുമ്പോഴാണ‌് പ്രകൃതി രൗദ്രരൂപിയാകുന്നത‌്. മലയോരങ്ങൾ ഇടിച്ചുതാഴ്ത്തി കെട്ടിടസമുച്ചയങ്ങൾ സൃഷ്ടിക്കുമ്പോൾ, കായലുകൾ നികത്തി നെൽപ്പാടങ്ങൾ ഉണ്ടാക്കുമ്പോൾ, നെൽപ്പാടങ്ങൾ നികത്തി പറമ്പുകൾ ഉണ്ടാക്കുമ്പോൾ, തോടുകൾ നിരത്തുകളാക്കിമാറ്റുമ്പോൾ, നദികൾ മാലിന്യമലീമസമാക്കുമ്പോൾ പ്രകൃതിക്ക‌് നിസ്സംഗമായി നിൽക്കാൻ എങ്ങനെ കഴിയും? പക്ഷേ മനുഷ്യന്റെ വികസനവാഞ്ഛ ഈ മാറ്റങ്ങളെയൊക്കെ ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങൾക്ക് വിരാമമിടുകയാണ് പുതിയ കേരളസൃഷ്ടിക്ക് ആവശ്യമായ ആദ്യത്തെ കാൽവയ‌്പ‌്.

സാമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണം
പുതിയ കേരളം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആധുനിക കേരളത്തെയായിരിക്കണം. ആധുനികത പുതുമ മാത്രമല്ല; മുതലാളിത്തം പ്രചരിപ്പിക്കുന്ന പുതുമ മാനവിക സൗന്ദര്യമായ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വ്യവസ്ഥയാണ്. അത്തരമൊരു ആധുനികതയ്ക്കുവേണ്ടിയുള്ള ചിന്തയുടെ ആരംഭത്തിന്റെ സാധ്യതയാണ് പ്രളയം തുറന്നുവയ്ക്കുന്നത്. കാരണം പ്രളയം മലയാളിയുടെ നിശ്ചയസ്വഭാവത്തിനും വ്യക്തികേന്ദ്രീകൃതമായ സമീപനത്തിനും ഇളക്കം സൃഷ്ടിച്ചിരിക്കുന്നു. ഭൗതിക സുഖലോലുപത്വമല്ല ആധുനികത എന്ന വിശ്വാസത്തിലേക്ക് ഇത് നയിക്കാൻ ഇടയുണ്ട്. എങ്കിൽ സാമൂഹ്യപ്രതിബദ്ധത കേരളത്തിന്റെ ആധുനികതയുടെ സ്വഭാവമായി പടുത്തുയർത്താൻ കഴിയും. ദുരന്തം സാമൂഹ്യപ്രതിബദ്ധതയും സമത്വഭാവനയെയും പുനർജനിപ്പിക്കാൻ സാധ്യതയുള്ള സന്ദർഭമാണെന്നതിന്റെ മകുടോദാഹരണമാണ‌് വെള്ളപ്പൊക്കകാലത്തുണ്ടായ സാമൂഹ്യ പ്രതികരണങ്ങൾ.

പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം ആധുനികതയെ സ്ഥാപനവൽക്കരിക്കുന്നതായിരിക്കണം എന്നാണ‌് പറഞ്ഞുകൊണ്ടിരിക്കുന്നത‌്. എന്താണ് ആധുനികതയുടെ സ്വഭാവമെന്നതിനെക്കുറിച്ച് തർക്കങ്ങളുണ്ടാകാം. പക്ഷേ മാനവിക ആദർശങ്ങൾക്ക‌് പ്രാധാന്യം കൽപ്പിക്കുന്ന  ഒരു മാനസികാവസ്ഥ അതിന്റെ അനിഷേധ്യമായ ഗുണങ്ങളിലൊന്നാണ‌്.  യുക്തിഭദ്രതയും മതേതരത്വവും അതിന്റെ ഭാഗമാണെന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. ആധുനികതയുടെ ധൈഷണിക, സാമൂഹിക, രാഷ്ട്രീയ വശങ്ങളെ പ്രതിനിധാനംചെയ്യുന്ന മേഖലകളെ വിസ്മരിച്ചുകൊണ്ട് ആധുനികകേരളം സൃഷ്ടിക്കാൻ സാധ്യമല്ല. കേരളത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിൽ ഈ മൂന്ന് മേഖലകൾക്ക് മുൻഗണന നൽകേണ്ടതായിരിക്കുന്നു. സമഗ്രചിന്തയ‌്ക്കുള്ള പ്രാധാന്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന, കമ്പോളത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന, മതവിശ്വാസം സാമൂഹ്യബന്ധങ്ങളെ  നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ സാമൂഹ്യപ്രതിബദ്ധത ക്ഷിപ്രസാധ്യമായ ഒരു മൂല്യമല്ല.

ആധുനിക കേരളത്തിന‌ായി മൂന്ന‌് പാത
ഒരു വ്യതിയാനം അടിയന്തരമായി ആവശ്യമാണ്. ആധുനികകേരളം സൃഷ്ടിക്കണമെങ്കിൽ ഒരു പുതിയ സാമൂഹികാവബോധം ഉരുത്തിരിയേണ്ടിയിരിക്കുന്നു. ഈ അവബോധരൂപീകരണം കേരളത്തെ വിനോദസഞ്ചാരികളുടെ സ്വർഗമാക്കിയതുകൊണ്ടോ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന അവധൂതന്മാർക്ക് ഭക്തജനങ്ങളെ കീഴ്പ്പെടുത്തിയതുകൊണ്ടോ സാധ്യമാകില്ല. അതിന‌് വഴിവയ്ക്കുന്ന മൂന്ന് പാതകൾ സാമ്പത്തികവികസനവും വിദ്യാഭ്യാസപരിഷ്കരണങ്ങളും പരിസ്ഥിതിസംരക്ഷണവുമാണ്. അവയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെക്കുറിച്ച് രൂക്ഷമായ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതുകൊണ്ട് അവയെ കണക്കിലെടുത്തുകൊണ്ടുമാത്രമേ പുനർനിർമാണത്തിനുള്ള കർമപദ്ധതി വിഭാവനംചെയ്യാൻ കഴിയുകയുള്ളൂ. മുതലാളിത്തവികസനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും താൽപ്പര്യങ്ങൾ പ്രകൃതിയെ പ്രതിലോമകരമായി സ്വാധീനിച്ചതിന്റെ ഏറ്റവും പരിതാപകരമായ ഉദാഹരണങ്ങളിലൊന്നാണല്ലോ കേരളം.

അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ച വിദ്യാഭ്യാസമേഖല ഇന്ന് വഴിമുട്ടി നിൽക്കുകയാണ്. ബോധനരീതികളിൽ, പ്രത്യേകിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകൾകൊണ്ട് ഗുണപരമായ പരിവർത്തനങ്ങൾ സംഭവിച്ചുവെങ്കിലും ഗുണനിലവാരത്തിൽ പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായില്ല. വിശേഷ്യ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ. ആധുനികകേരളത്തിന്റെ നിർമാണത്തിന് ആധുനികതാവബോധം സൃഷ്ടിക്കാൻ കഴിയുന്ന വിദ്യാഭ്യാസ ഉള്ളടക്കം ഉണ്ടാകേണ്ടതായിരിക്കുന്നു. അതിന് വിദ്യാഭ്യാസമേഖലയിലാകെ ഒരു ഉടച്ചുവാർപ്പ് ആവശ്യമായിവരും. ജനാധിപത്യം എല്ലാ മേഖലയിലും വിദ്യാഭ്യാസമേഖലയിലും പിന്തുടരേണ്ടിയിരിക്കുന്നു. പക്ഷേ ജനപ്രിയത ജനാധിപത്യമല്ലെന്ന് തിരിച്ചറിയേണ്ടത് അത്യന്തം ആവശ്യമാണ്.

പ്രളയാനന്തരകേരളം അഭിസംബോധനചെയ്യുന്ന ഒരടിയന്തരപ്രശ്നം പരിസ്ഥിതിസംരക്ഷണമാണ്. മുതലാളിത്തവികസനം ഒരു പ്രത്യയശാസ്ത്രമായി ആഗോളതലത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പുനർനിർവചിക്കേണ്ടത് അടിയന്തരപ്രശ്നമായി പരിണമിച്ചിരിക്കുന്നു. മനുഷ്യന്റെ അടക്കാനാകാത്ത ആഗ്രഹങ്ങളെ മുതലാളിത്ത ഉൽപ്പാദനം പ്രീണിപ്പിക്കുമ്പോൾ മിക്കവാറും എല്ലാ വ്യവസ്ഥിതികളും അതിന്റെ കാന്തവലയത്തിൽ കുടുങ്ങിപ്പോകുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടെ ഉറവിടം ഈ സാമ്പത്തിക പ്രക്രിയയാണ്. വ്യവസായങ്ങൾക്ക് ആവശ്യമായ വിഭവസംഭരണവും വിദ്യുച്ഛക്തിയുടെ ഉൽപ്പാദനവും ഗതാഗതസൗകര്യങ്ങൾക്കുവേണ്ടിയുള്ള സൗകര്യങ്ങളും ഭൂമിയിൽ സൃഷ്ടിക്കുന്ന വിഭ്രാന്തിക്ക് കണക്കില്ല. വനങ്ങൾ ഇല്ലാതാകുകയും നദികൾ വറ്റുകയും മലകൾ ഇടിയുകയും വർഷംതോറും വർധിച്ചുകൊണ്ടിക്കുന്ന പ്രതിഭാസങ്ങളായി മാറിയിരിക്കുന്നു. ഇതിന് ഒരു തടയിടാൻ കഴിയാതെപോയാൽ നവകേരളം തിരിച്ചറിയാൻകഴിയാത്ത ഊഷരഭൂമിയായി മാറാനിടയാകും.

ആധുനിക കേരളസൃഷ്ടി സംബോധനചെയ്യപ്പെടേണ്ടത‌് പുരോഗതിയുടെ ഒരു സമഗ്ര ചട്ടക്കൂട‌്എങ്ങനെ പ്രായോഗികമാക്കാമെന്നതാണ‌്.  സമഗ്രമായ കാഴ‌്ചപ്പാടിലൂടെമാത്രമേ ആധുനിക കേരളം സൃഷ്ടിക്കാൻ കഴിയൂ. സമഗ്രപുരോഗതിയായിരിക്കണം പുനർനിർമാണത്തിന്റെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home