Deshabhimani

സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യവിരുദ്ധരല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2018, 05:13 PM | 0 min read


പ്രളയശേഷം  നവകേരളത്തിന്റെ നിർമാണത്തിന് തുടക്കമിടുമ്പോൾ നമ്മുടെ ഏറ്റവും വലിയ കൈമുതൽ പ്രളയം നൽകിയ തിരിച്ചറിവുതന്നെയാണ്. ഒരു യൂണിവേഴ്സിറ്റിക്കും പഠിപ്പിക്കാനാകാത്ത പാഠമാണല്ലോ രണ്ടാഴ്ചകൊണ്ട് മലയാളി പഠിച്ചത്. ആത്മശുദ്ധീകരണത്തിന്റെ നാളുകളായിരുന്നു പിന്നിട്ടത്. കേരളത്തിന്റെ യാഥാർഥ്യം നവോത്ഥാനം സൃഷ്ടിച്ച മതേതര മനഃസാക്ഷി തന്നെയാണെന്ന് തെളിഞ്ഞുവന്നു. സ്വയം മറന്ന് അപരനെ സ‌്നേഹിക്കാനും  സഹിക്കാനും സഹായിക്കാനുമുള്ള സന്നദ്ധതയിൽ കവിഞ്ഞ് വേറെന്താണ് ഒരു നവലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായിട്ടുള്ളത്?

എന്നാൽ, ഒരുവിധ പ്രളയത്തിനും കഴുകിക്കളയാനാകാത്ത ജീർണമനഃസ്ഥിതിയാണ് തങ്ങൾക്കുള്ളതെന്ന് കേരളത്തിലെ ചില വലതുപക്ഷ സർവീസ് സംഘടനകൾ പുരപ്പുറത്ത്‌ കയറി വിളിച്ചു കൂവുകയാണ്. മാലിന്യംപൂണ്ട മനസ്സുള്ള കുറച്ചു വ്യക്തികളും അവരുടെ സംഘങ്ങളും ഏതുസമൂഹത്തിലും ഉണ്ടാകും. അതിനെ അവഗണിക്കേണ്ട കാര്യമേയുള്ളൂ. പട്ടികൾ കുരയ‌്ക്കട്ടെ; സാർഥവാഹക സംഘം മുന്നോട്ടുപോകും. മാത്രമല്ല, ഒരു ഉളുപ്പുമില്ലാതെ 'ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാൻ മനസ്സില്ല’ എന്ന വലിയ ബാനർ പിടിച്ച് പ്രകടനം നടത്തുന്ന 'അസോസിയേഷനു’കൾ കേരളത്തിലെ സംഘടിത സർക്കാർ ജീവനക്കാരെ ഒരു നിലയ‌്ക്കും പ്രതിനിധാനംചെയ്യുന്നില്ല. പക്ഷേ ഒറ്റപ്പെട്ട ഈ മലിനശബ്ദങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ അവരുടെ യജമാനന്മാരായ പ്രതിപക്ഷ രാഷ്ടീയ പാർടികളും പിന്തുണയ‌്ക്കുന്ന, മനോരമാദി പത്രങ്ങളും മുന്നോട്ടു വരുമ്പോൾ സംഗതി ഗൗരവമാകുന്നു.

ദുരന്തകാലം പഠിപ്പിച്ച പാഠം ഉൾക്കൊണ്ട് വിശുദ്ധി നേടിയ മനുഷ്യ മനസ്സുകളെയാണ് നാം എല്ലായിടത്തും കാണുന്നത്. മനുഷ്യരുടെ സംസാരരീതിതന്നെ മാറിയിരിക്കുന്നു. ശബ്ദത്തിനുപോലും മാറ്റംവന്നു. തന്റെ മുതുക് ചവിട്ടുപടിയാക്കിയ താനൂരിലെ കെ പി ജൈസൽമുതൽ ഉത്സവത്തിനും പെരുന്നാളിനും വേണ്ടി കരുതിവച്ച പണക്കുടുക്ക പൊട്ടിച്ച് സംഭാവനചെയ്യുന്ന കുഞ്ഞുങ്ങൾവരെ ആ കാരുണ്യപ്രവാഹം കേരളത്തിൽ അലയടിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്തുമാത്രം പ്രകടമാക്കപ്പെട്ട സന്മനോഭാവമാണ‌് ചുറ്റും കാണാനാകുന്നത്. ഇരിങ്ങാലക്കുടയിലെ രണ്ട് കുഞ്ഞുങ്ങൾ, മേധയും ഗയയും ദുരിതാശ്വാസ സമാഹരണവേദിയിൽ കയറിച്ചെന്ന് തങ്ങൾ അണിഞ്ഞിരുന്ന കമ്മലുകൾ അഴിച്ച് അധികൃതർക്ക് നൽകിയത് ദിവസങ്ങൾക്കുമുമ്പാണ്.

ഒരു നേട്ടവും പ്രതീക്ഷിച്ചല്ല കേരളത്തിന്റെ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികൾ തങ്ങൾക്ക് അപരിചിതമായ സ്ഥലങ്ങളിൽ ചെന്ന് ജീവൻ പണയംവച്ച് അഭയാർഥികളെ കണ്ടെത്തി രക്ഷിച്ചത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും പ്രകടിപ്പിക്കുന്ന നന്മയും മഹത്തായ തൊഴിൽ സംസ‌്കാരവും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നു പ്രതീക്ഷിക്കാമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. വർഗസ്വഭാവം മുൻനിർത്തിയാൽ ആ ചോദ്യം ശരിയാണ്. പക്ഷേ കേരളപ്പിറവിക്കു ശേഷം അറുപതുവർഷം പിന്നിടുമ്പോൾ കേരളത്തിലെ വൈറ്റ്കോളർ ജീവനക്കാരുടെ സംസ‌്കാരത്തിൽ  ഉണ്ടായ വലിയ മാറ്റം കാണാതിരിക്കരുത്. കൂട്ടത്തിലെ ഒരു ചെറുപക്ഷത്തിന്റെ ജീർണത മുൻനിർത്തി പൊതുവെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

തകഴിയുടെ 'ഏണിപ്പടികൾ’ ആണ് നമ്മുടെ ബ്യൂറോക്രസിയുടെ തലപ്പാവ് ആദ്യമായി അഴിച്ചു പരിശോധിച്ചത്. സാമ്രാജ്യത്വത്തിന്റെ തണലിൽ രാജവാഴ്ചയുടെ കിങ്കരന്മാരായിരുന്നു സർക്കാർ ജീവനക്കാർ അന്ന്. നാടുവാഴിക്കുവേണ്ടി നാട്ടുകാരെ അടിച്ചമർത്തുക, നാടിന്റെ സമ്പത്ത് കുത്തിച്ചോർത്തുക എന്നതായിരുന്നു അവരുടെ ദൗത്യം. ജീർണതയുടെ കേളീരംഗമായിരുന്നു സിവിൽ സർവീസ‌്.  അവിടന്നിങ്ങോട്ടുള്ള ചരിത്രത്തിൽ ബ്യൂറോക്രാറ്റുകൾ ഉൾപ്പെടെയുള്ള നമ്മുടെ ഉദ്യോഗസ്ഥവൃന്ദത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് രണ്ടു കാരണങ്ങൾ ആണുള്ളത്. ഒന്ന് കേരളത്തിൽ ഇടവിട്ടാണെങ്കിലും അധികാരത്തിൽ വന്നിട്ടുള്ള ഇടതുപക്ഷ സർക്കാരുകൾ. ഭരണസംവിധാനത്തിന്റെ പ്രതിലോമഘടനയെ മറികടന്ന് ജനങ്ങളെ സഹായിക്കാനുള്ള അവരുടെ ശ്രമങ്ങൾ. മറ്റൊന്ന് നീതിക്കുവേണ്ടി പൊരുതുന്ന സർവീസ‌് സംഘടനകളുടെ പ്രവർത്തനം. യഥാർഥ കൂലിക്കുവേണ്ടിയുള്ള സമരം കൈക്കൂലിക്കും അനുബന്ധ ജീർണതകൾക്കുമെതിരായ സാംസ‌്കാരികപ്രവർത്തനമായി മാറി എന്നതാണ് കേരളത്തിന്റെ അനുഭവം.

പ്രക്ഷോഭസമരങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ വന്ന ഈ മാറ്റം ഏറ്റവും കാര്യക്ഷമമായി തെളിഞ്ഞുകണ്ടത് ഈ പ്രളയകാലത്താണ്. പണ്ടുകാലങ്ങളിൽ പ്രകൃതിദുരന്തവും ദുരിതാശ്വാസവും അഴിമതിക്കാർ അവരുടെ ഉത്സവമാക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ വില്ലേജ് ശിപായി മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവർ പ്രകടിപ്പിച്ച ത്യാഗസന്നദ്ധത മഹത്തരമാണ്. പ്രളയസമയത്ത് വിദേശത്തായിരുന്ന എന്നോട് തിരിച്ചെത്തിയപ്പോൾ നാട്ടുകാർ പറഞ്ഞത് നാട്ടിലെ ഉദ്യോഗസ്ഥർ ഊണും ഉറക്കവും ഉപേക്ഷിച്ച് അവർക്കൊപ്പംനിന്നതിന്റെ അത്ഭുതകഥകളാണ്. ഇത് കേരളം മുഴുവൻ സംഭവിച്ചതാണ്. എണ്ണയിട്ട യന്ത്രംപോലെ ഈ ഉദ്യോഗസേനയെ അത്ഭുതകരമാംവിധം നയിച്ചതിന്റെ പേരിലാണ് നമ്മുടെ മുഖ്യമന്ത്രി ലോകത്തിന്റെമുമ്പാകെ തിളങ്ങിയത്. നമ്മുടെ സിവിൽ സർവീസ‌് പ്രകടിപ്പിച്ച മാതൃകാപരമായ ഈ സന്നദ്ധതയെയും യശസ്സിനെയും കളങ്കപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢനീക്കമാണ് ചില കടലാസ് സംഘടനകൾ നടത്തുന്നത്. സർ സി പിയുടെ കാലത്തെ ഉദ്യോഗസ്ഥനാണ് അവരുടെ മനസ്സിലുള്ളത്.

സമ്മതമുള്ളവർ നൽകിയാൽമതി എന്ന് നിർദേശിക്കപ്പെട്ട  ഒരു സംഭാവന എങ്ങനെയാണ് നിർബന്ധപ്പിരിവ് ആകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇതുവരെ പലവഴി നൽകിയ സംഭാവനകൾ കുറച്ചുള്ള പ്രതിമാസ ശമ്പളത്തുകയാണ് പത്തു ഗഡുക്കളായി നൽകാൻ അഭ്യർഥിച്ചിട്ടുള്ളത്. നിശ്ചിത വരുമാനക്കാരന്റെ കുടുംബ ബജറ്റിനെ ഒരു നിലയ‌്ക്കും ബാധിക്കരുത് എന്ന കരുതലോടെ നിരവധി സൗകര്യങ്ങൾ ഇതിന്റെഭാഗമായി സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്. എന്നിട്ടും 'മോരില്ലെങ്കിൽ ഉണ്ണാം’ പോലുള്ള കപട ന്യായവാദങ്ങളാണ് വലതുപക്ഷ അസോസിയേഷനുകൾ ജീവനക്കാരിലേക്ക് സംക്രമിപ്പിക്കാൻ ശ്രമിക്കുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും ശമ്പളത്തിൽനിന്ന‌് കൊടുക്കേണ്ടിവരുന്നു എന്നതാണത്രെ ഒരു ഭീകര പ്രശ്നം. ശിപായിയിൽനിന്ന് ഇരുപത്തയ്യായിരം വാങ്ങുമ്പോൾ മേലുദ്യോഗസ്ഥനിൽനിന്ന് അമ്പതിനായിരം ഈടാക്കുന്നതിലെ അന്യായം!

കൊടുക്കാതിരിക്കാനുളള മധ്യവർഗ ന്യായങ്ങൾ. ഒറ്റപ്പെട്ട വ്യക്തികളുടെ മനസ്സിലെ ദുഷിപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ ആ ദുഷിപ്പ് സംഘടനകളുടെ രാഷ്ട്രീയനീക്കമായി മാറുമ്പോൾ കരുതിയിരിക്കണം. ജനകോടികൾ പ്രതീക്ഷയർപ്പിക്കുന്ന നവകേരള നിർമാണത്തിനെതിരായ ഒരു നീക്കവും അവഗണിച്ചുകൂടാ.



deshabhimani section

Related News

View More
0 comments
Sort by

Home