print edition പാരസ്പര്യങ്ങളുടെ ദൃശ്യാനുഭവം

നന്മകൾ നിറഞ്ഞ നാട്ടിൻപുറത്തുനിന്ന് ബോംബെ നഗരത്തിൽ ജോലി തേടിയെത്തിയ ഗോപാലൻ എന്ന ചെറുപ്പക്കാരന്റെ കാഴ്ചകളും അനുഭവങ്ങളും അവിടത്തെ ജീവിതവും കെട്ടുകാഴ്ചകളില്ലാത്ത പച്ചയായ ജീവിത പരിച്ഛേദമായിരുന്നു പ്രതാപന്റെ സംവിധാനത്തിൽ അവതരിപ്പിച്ച "തനതു ലാവണം’ നാടകം.
തിരക്കുപിടിച്ച നഗരത്തിലെ ആൾക്കൂട്ടത്തിൽ മുഖവും പേരും നഷ്ടപ്പെടുന്ന മനുഷ്യർ ഒരു നിയോഗം പോലെ ചില ആയിത്തീരലുകൾക്ക് വഴിപ്പെടുമ്പോൾ അവർ അനുഭവിക്കുന്ന അന്തഃസംഘർഷങ്ങൾ നല്ലൊരു തിയറ്റർ അനുഭവമാക്കി തരികയായിരുന്നു പ്രതാപൻ. മനുഷ്യബന്ധങ്ങളുടെ ഇഴയറ്റുപോകുമ്പോഴും നിലനിൽപ്പിനായി പാടുപെടുന്ന മനുഷ്യർ കലയെ ചേർത്തുപിടിക്കുന്നതിന്റെ അകം പൊരുളിലൂടെ നാടകം സഞ്ചരിക്കുന്നു. ആരോ ഉപേക്ഷിച്ചുപോയ ഒരു പേര് മറ്റുള്ളവർ ചാർത്തിനൽകുമ്പോൾ അത് സ്വീകരിച്ച് ജീവിക്കേണ്ടിവരുന്ന മനുഷ്യൻ സ്വന്തം സ്വത്വം നേടിയെടുക്കുന്നത് സാധകംചെയ്ത് മറന്നുപോയ ഒരു കലാരൂപത്തിലൂടെയാണ്.
മനുഷ്യബന്ധങ്ങളുടെ പാരസ്പര്യങ്ങളെ ദൃശ്യാനുഭവങ്ങളാക്കി പരിവർത്തിപ്പിക്കുമ്പോൾ ഒരു നാടകക്കാരൻ പുലർത്തേണ്ട മിതത്വം പ്രതാപൻ സ്വീകരിച്ചിട്ടുണ്ട്. പറയാൻ ഉദ്ദേശിക്കുന്ന പ്രമേയങ്ങൾക്ക് അനുഗുണമാകുന്ന തരത്തിൽ തിയറ്ററിനെ മാറ്റിയെടുക്കുകയെന്ന നല്ല നാടകക്കാരന്റെ കൗശലം നിറഞ്ഞുനിൽക്കുന്നതായി കാണാം. ഒരു നടന്റെ സാന്നിധ്യം നാടകാരംഭംമുതൽ അവസാനംവരെ രംഗത്തുണ്ടായിരുന്നിട്ടുപോലും പ്രേക്ഷകർക്ക് മടുപ്പുളവാക്കാത്ത രീതിയിൽ മാറ്റിമറിക്കാൻ കഴിഞ്ഞത് രാംകുമാർ എന്ന അതുല്യ നടനും സംവിധായകനും നാടക മർമം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഗ്രാംഷിയുടെ ദീപവിതാനം നാടകത്തിലെ സൂക്ഷ്‌മ ഭാവങ്ങളെ പ്രേക്ഷകരിലേക്ക് നേരിട്ടെത്തിച്ചു. അഭിനയ മികവുകൊണ്ട് ശ്രദ്ധേയരായ സുനിൽ സുഖദ, രാംകുമാർ, കെ ബി ഹരി, സഞ്ജു മാധവ്, സുധി വട്ടപ്പിന്നി, സുരേഷ് മുട്ടത്തി, ബിനി, വൃന്ദ എന്നിവർ അവരവരുടെ വേഷങ്ങൾ ഉജ്വലമാക്കി.











0 comments