പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന്റെ പെട്രോകെമിക്കൽ കോംപ്ലക്സിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാന്റെ 'കരുൺ പെട്രോകെമിക്കൽ കോംപ്ലക്സിന്' നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം
തെഹ്‌റാൻ: പശ്ചിമേഷ്യൻ മേഖലയെ പൂർണ്ണമായ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് വീണ്ടും ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം. ഇറാന്റെ തെക്കുപടിഞ്ഞാറൻ നഗരമായ മഹ്ഷറിലുള്ള പ്രമുഖ ഇന്ധന ഉൽപ്പാദന കേന്ദ്രമായ 'കരുൺ പെട്രോകെമിക്കൽ കോംപ്ലക്സിന്' നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ആക്രമണത്തിൽ പെട്രോകെമിക്കൽ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായതായും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ ഈ അപ്രതീക്ഷിത നീക്കത്തിന് തൊട്ടുപിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി.
ഇസ്രയേൽ ലക്ഷ്യമാക്കി പുതിയ തരംഗത്തിലുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ സൈന്യം തൊടുത്തുവിട്ടു. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലും വ്യോമതാവളങ്ങൾക്ക് നേരെയും ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ മിസൈൽ വർഷം.
ഇതേത്തുടർന്ന് തെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ ഇസ്രയേൽ പ്രതിരോധ സേന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ടാണ് തങ്ങളുടെ യുദ്ധവിമാനങ്ങൾ പെട്രോകെമിക്കൽ കോംപ്ലക്സിൽ കൃത്യമായ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വക്താവ് അവകാശപ്പെട്ടു.
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഊർജ്ജ മേഖലയെയും തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. അതേസമയം, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് കടുത്ത വില നൽകേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതൃത്വം മുന്നറിയിപ്പ് നൽകി.










0 comments